ഓഗസ്റ്റില്‍ വാട്‌സ്ആപ്പ് നിരോധിച്ചത് 20 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍

ന്യൂഡല്‍ഹി : ഓഗസ്റ്റില്‍ മാത്രം നിരോധിച്ചത് 20 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകളെന്ന് വാട്‌സ്ആപ്പ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്ന് 420 പരാതികളാണ് ലഭിച്ചതെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

ചൊവ്വാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് 31 ദിവസത്തിനിടെ 20,70,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സ്ആപ്പ് അറിയിച്ചത്. ഈ കാലയളവില്‍ 41 അക്കൗണ്ടുകള്‍ സംബന്ധിച്ച് നടപടികള്‍ കൈക്കൊണ്ടതായും കമ്പനി പറഞ്ഞു. നടപടികളില്‍ മുമ്പ് നിരോധിച്ച അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തനനിരതമാക്കിയതും ഉള്‍പ്പെടുന്നു. ജൂണ്‍ 16നും ജൂലൈ 31നും ഇടയില്‍ 30 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകളും വാട്‌സ്ആപ്പ് നിരോധിച്ചിരുന്നു. ഈ സമയത്ത് 594 പരാതികളും ലഭിച്ചു.

95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബള്‍ക്ക് മെസേജിങ്ങിന്റെ(സ്പാം) അനധികൃത ഉപയോഗം മൂലമാണെന്നാണ് വാട്‌സ്ആപ്പിന്റെ പ്രസ്താവന. വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം തടയാന്‍ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം ഏകദേശം 80 ലക്ഷത്തോളമാണ്.+91 ഫോണ്‍ നമ്പര്‍ വഴിയാണ് ഇന്ത്യന്‍ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ മെയ് 26 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഐടി നിയമങ്ങള്‍ പ്രകാരം വലിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എല്ലാ മാസവും സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കണം.

Exit mobile version