ഒമാനില്‍ ശക്തമായ മഴ; ഒരു മരണം, ആറ് ഹൈദരാബാദ് സ്വദേശികളെ കാണാതായി

വിനോദസഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദില്‍ എത്തിയ ഹൈദരാബാദി സ്വദേശികളാണ് ഒഴുക്കില്‍പ്പെട്ട ഇന്ത്യക്കാര്‍

മസ്‌കറ്റ്: ഒമാനില്‍ ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ദക്ഷിണ ശര്‍ഖിയയിലെ വാദി ബാനി ഖാലിദില്‍ ഉണ്ടായ വെള്ളപ്പാച്ചിലില്‍ അകപെട്ട ആളാണ് മരിച്ചത്. അതേസമയം വാദിയില്‍ ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് ഹൈദരാബാദ് സ്വദേശികളെ കാണാതായി. ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

അറേബ്യന്‍ ഉപദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് ഒമാനില്‍ ശക്തമായ മഴ ഉണ്ടാവാന്‍ കാരണം. പ്രധാന നിരത്തുകളും തോടുകളും, ജലക്കെട്ടുകളും കരകവിഞ്ഞു ഒഴുകിയത് കാരണം നിരവധി അപകടങ്ങള്‍ ആണ് വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദില്‍ എത്തിയ ഹൈദരാബാദി സ്വദേശികളാണ് ഒഴുക്കില്‍പ്പെട്ട ഇന്ത്യക്കാര്‍. ഇബ്ര ‘ഇബിന്‍ അല്‍ ഹൈതം’ ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്തു വരുന്ന സര്‍ദാര്‍ ഫസല്‍ അഹമ്മദ് പത്താന്റെ ഭാര്യയും മൂന്നു മക്കളും മാതാപിതാക്കളും ആണ് ഒഴുക്കില്‍പ്പെട്ടത്. ശക്തമായ മഴ ഒമാനില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പോലീസും കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Exit mobile version