ഇലയിലും പൂവിലും വിത്തിലും വിഷാംശം; അരളി ചെടി വളര്‍ത്തുന്നതും വില്‍ക്കുന്നതും നിരോധിച്ചു

അബുദാബി: അരളി ചെടി (ഒലിയാന്‍ഡര്‍) വളര്‍ത്തുന്നതും വില്‍ക്കുന്നതും അബുദാബി നിരോധിച്ചു. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യ മുന്നില്‍ കണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചത്.

കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഈ ചെടിയുടെ ഭാഗങ്ങള്‍ കഴിക്കാനുള്ള അപകട സാധ്യതയും അധികൃതര്‍ പരിഗണിച്ചിരുന്നു. അരളിയുടെ ഇലകള്‍, തണ്ട്, പൂവ്, വിത്തുകള്‍ എന്നിവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്.

വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യത മനസ്സിലാക്കിയാണ് അവ നശിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന് റെഗുലേറ്ററി ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മൗസ സുഹൈല്‍ അല്‍ മുഹൈലി പറഞ്ഞു.

അരളി ശരീരത്തിലെത്തിയാല്‍ ഛര്‍ദി, വയറിളക്കം, അസാധാരണ ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെട്ട് മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. സ്‌കൂള്‍, പാര്‍ക്ക്, ഫ്‌ലവര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികളും ഊര്‍ജിതമാക്കി. നിരോധിച്ചിട്ടും ഈ ചെടിയുമായി സമ്പര്‍ക്കപ്പെടുന്നവരെക്കുറിച്ച് 800424 നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും അഭ്യര്‍ഥിച്ചു.

Exit mobile version