‘വധശിക്ഷ ശരിവെച്ചു, വൈകുന്ന ഓരോ ദിവസവും തന്റെ ജീവന്‍ അപകടത്തിലാണ്’ ; മോചനത്തിന് സഹായം തേടി മലയാളി നഴ്‌സ് നിമിഷ പ്രിയ

തന്റെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്ന അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ മലയാളി നഴ്‌സ് നിമിഷ പ്രിയ.

സന: തന്റെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്ന അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ മലയാളി നഴ്‌സ് നിമിഷ പ്രിയ. തന്റെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിമിഷ കത്തെഴുതിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തലത്തിലെ തുടര്‍ നടപടികളില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ വീണ്ടും ശബ്ദ സന്ദേശവുമായി എത്തിയിരിക്കുകയാണ് നിമിഷ. വൈകുന്ന ഓരോ ദിവസവും തന്റെ ജീവന്‍ അപകടത്തിലാണെന്ന് നിമിഷ പ്രിയ പറയുന്നു.

ബിസിനസ് പങ്കാളിയായിരുന്ന യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കര്‍ തളളിയെന്ന കേസില്‍ നിമിഷ പ്രിയയെ കഴിഞ്ഞ വര്‍ഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.

2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിമിഷയുടെ ശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ നല്‍കിയ അപേക്ഷയില്‍ യമന്‍ സുപ്രീംകോടതിയില്‍ നടപടി വേഗത്തിലായിട്ടുണ്ട്.

അതേസമയം, തന്റെ മകളുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടി കാത്തിരിക്കുകയാണെന്ന് നിമിഷയുടെ അമ്മ. കേന്ദ്ര സര്‍ക്കാരും നിമിഷയുടെ മോചനത്തിനായി ഇടപെട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ.

Exit mobile version