‘മീ ടൂ’എല്ലാവിധ പിന്തുണയും നല്‍കുന്നു; മുകേഷേട്ടന്‍ എന്നോട് നുണ പറയില്ലെന്നാണ് വിശ്വാസമെന്ന് മേതില്‍ ദേവിക

മുകേഷേട്ടനോട് ആരോപണത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മയിലില്ലെന്നാണ് പറഞ്ഞത്

തിരുവനന്തപുരം:  മീ ടൂ ക്യാംപെയിന്‍ വന്നത് വളരെ നന്നായി എന്നും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ നല്ല ഒരു അവസരമാണ് ഇതെന്നും വ്യക്തിപരമായി താന്‍ മീ ടൂ ക്യാംപെയിന് എല്ലാവിധ പിന്തുണ നല്‍കുന്നെന്നും നര്‍ത്തകിയും മുകേഷിന്റെ ഭാര്യയുമായ മേതില്‍ ദേവിക. അതോടൊപ്പം മുകേഷിനെതിരേയുള്ള ആരോപണങ്ങളില്‍ ഭാര്യയെന്ന നിലയില്‍ ആശങ്കയില്ലെന്നും മുകേഷേട്ടന്‍ എന്നോട് കളളം പറയില്ലയെന്നുമാണ് വിശ്വാസമെന്നും മേതില്‍ ദേവിക വ്യക്തമാക്കി.

അതേ സമയം പുരുഷന്മാര്‍ക്ക് പ്രകോപനപരമായി സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്ക് എതിരെയും ഇത്തരമൊരു ക്യാംപെയിന്‍ വേണ്ടതല്ലേയെന്നും ദേവിക ചോദിച്ചു. മുകേഷേട്ടനോട് ആരോപണത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മയിലില്ലെന്നാണ് പറഞ്ഞത്. എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം. മുകേഷേട്ടന്റെ മൊബൈല്‍ പലപ്പോഴും ഞാന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഒരുപാട് സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ അയയ്ക്കാറുണ്ട്. പലപ്പോഴും ഞാനാണ് മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളത്. ഭാര്യ എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്മെന്റ് ആണ്. അതിനൊരു ക്യാമ്പയിനിങ് ഒന്നുമില്ലേ, അതാണ് എന്റെ ചോദ്യം’ മേതില്‍ ദേവിക കൂട്ടിച്ചേര്‍ത്തു.

‘ മീ ടൂ കാംപെയിന്റെ ഭാഗമായി പത്തൊന്‍പത് വര്‍ഷം മുന്‍പ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് രംഗത്തു വന്നിരുന്നു. എന്നാല്‍ അവരെ അറിയില്ലെന്നും മീ ടൂ ക്യംപെയിനിന് ഏറ്റവും പിന്തുണ നല്‍കുന്ന ഒരാളാണ് ഞാന്‍. എല്ലാ പെണ്‍കുട്ടികളും അതുമായി മുന്‍പോട്ട് പോകണം എന്നാണ് ആഗ്രഹമെന്നും നടനും എംഎല്‍എയുമായ മുകേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Exit mobile version