ശ്രീലങ്കയിലെ മഹാര ജയിലില്‍ കലാപം; എട്ട് തടവുകാര്‍ കൊല്ലപ്പെട്ടു, 55 പേര്‍ക്ക് പരിക്കേറ്റു

srilanka | big news live

കൊളംബോ: ശ്രീലങ്കയിലെ മഹാര ജയിലില്‍ കലാപം. തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ എട്ട് തടവുകാര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊവിഡ് വൈറസ് വ്യാപനം മൂലമാണ് തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ജയിലിലെ റിമാന്‍ഡ് തടവുകാരില്‍ ചിലര്‍ ബലം പ്രയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയത്. അതേസമയം ശ്രീലങ്കന്‍ ജയിലുകളില്‍ കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്നും തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ തടവുകളില്‍ നിന്നായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

കലാപം ഉണ്ടായ മഹാര ജയിലില്‍ ഇതിനോടകം 175 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് മറ്റ് തടവുകാര്‍ തങ്ങളെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയത്. എന്നാല്‍ തടവുകാരുടെ ഈ ആവശ്യം അംഗീകരിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറാകാത്തതാണ് കലാപത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കലാപകാരികള്‍ ജയിലിനുള്ളിലെ അടുക്കളയും റെക്കോര്‍ഡ് മുറിയും അഗ്‌നിക്കിരയാക്കിയതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ജയിലില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.

Exit mobile version