ദിവസങ്ങളുടെ നഷ്ടം സഹിക്കേണ്ട; രണ്ടര മണിക്കൂർ കൊണ്ട് കൊവിഡ് പരിശോധിച്ചറിയാം; സംവിധാനവുമായി ബോഷ്

ഫ്രാങ്ക്ഫർട്ട്: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകരേയും രോഗികളേയും ഏറെ കുഴക്കുന്ന കാര്യമാണ് രോഗം തിരിച്ചറിയാൻ എടുക്കുന്ന സമയം. രണ്ടും മൂന്നും ദിവസം കഴിഞ്ഞ് ലഭിക്കുന്ന പരിശോധനാഫലം കാരണം നേരത്തെ ചികിത്സ തുടങ്ങാനോ രോഗബാധ തടയാനോ സാധിക്കാതെ വരികയാണ്. ഇതിനിടെയാണ് രണ്ടര മണിക്കൂർ കൊണ്ട് കൊറോണ ബാധ പരിശോധിച്ച് അറിയാനുള്ള മാർഗ്ഗവുമായി ജർമ്മൻ കമ്പനി ബോഷ് രംഗത്തെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെ്തതിയതിൽ വെച്ച് ഏറ്റവും വേഗമേറിയ പരിശോധനയാണ് ബോഷിന്റേത്. 2.5 മണിക്കൂർകൊണ്ട് സാമ്പിൾ പരിശോധിച്ച് ഫലമറിയാൻ കഴിയുന്ന പരിശോധനാരീതി (Vivalytic molecular diagnostics platform) വികസിപ്പിച്ചെടുത്തതായി കമ്പനി അവകാശപ്പെടുകയാണ്.

അതേസമയം, ഇത് കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിൽ വലിയ സഹായമാകുമെന്നും ബോഷ് വ്യക്തമാക്കുന്നു. ബോഷിന്റെ വൈദ്യശാസ്ത്ര ഗവേഷണ വിഭാഗം വികസിപ്പിച്ച ഈ പരിശോധനാ സംവിധാനം ഇപ്പോൾത്തന്നെ ആശുപത്രികളിലും ലാബുകളിലും ഉപയോഗിക്കുന്നുണ്ട്. ന്യൂമോണിയ, ഇൻഫ്‌ളുവൻസ തുടങ്ങി പലവിധത്തിലുള്ള ബാക്ടീരിയ, വൈറസ് രോഗങ്ങൾ തിരിച്ചറിയാനാണ് ഇവ ഇപ്പോൾ ഉപയോഗിക്കുന്നത്.

ഇത് കൊറോണ വൈറസിനെ തിരിച്ചറിയാനും ഉപയോഗിക്കാനാവുംവിധം രൂപകൽപന ചെയ്താണ് പുറത്തിറക്കുക. ഏപ്രിൽ മുതൽ ജർമനിയിലും അന്താരാഷ്ട്ര വിപണിയിലും എത്തിക്കാനാകുമെന്നും ബോഷ് വ്യക്തമാക്കുന്നു.

Exit mobile version