തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ കുപ്രസിദ്ധനെന്ന് സര്‍വീസ് ബുക്ക്. പോലീസുകാര്‍ക്കും കള്ളന്മാര്ക്കും ഇടയില്‍ ഏറെ ചര്‍ച്ചയായ പോലീസ് ഉദ്യോഗസ്ഥനാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായ ഇദ്ദേഹമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കള്ളനെ വിട്ടയയ്ക്കാന് അയാളുടെ ഭാര്യയില്‍ നിന്നു കൈക്കൂലി വാങ്ങിയ ‘ഓഫീസര്‍’ ആണ് ഹരികുമാറെന്നും കേള്‍വിയുണ്ട്. കൂടാതെ ഹരികുമാറിന്റെ സര്‍വീസ് ബുക്കില്‍ ഒട്ടനവധി അച്ചടക്ക നടപടികളും ഇടം നേടിയിട്ടുണ്ട്.
ഫോര്‍ട്ട് സിഐ ആയിരിക്കെയാണ് കള്ളന്റെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ഖ്യാതി ഹരികുമാര്‍ സ്വന്തമാക്കിയത്. സംസ്ഥാനാന്തര വാഹനമോഷ്ടാവായ ഉണ്ണിയെ വിട്ടയയ്ക്കാന് കൈക്കൂലി വാങ്ങിയ ഇദ്ദേഹം പിന്നീട് സസ്പെന്‍ഷനിലാവുകയും ചെയ്തു. തമ്പാനൂര്‍ പോലീസാണ് അന്ന് ഉണ്ണിയെ പിടികൂടിയത്. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ പ്രതിയുടെ ഭാര്യ സഹായത്തിനായി ഹരികുമാറിനെ സമീപിക്കുകയായിരുന്നു.
സിഐ ചോദിച്ചത്രയും പണം നല്കാനില്ലാത്തതിനാല് സ്വന്തം മാല പണയം വച്ച് കൈക്കൂലി നല്‍കിയാണ് അന്ന് ഭര്‍ത്താവിനെ ഇറക്കിക്കൊണ്ട് വന്നത്. സംഭവം വിവാദമോയതോടെ അന്നത്തെ ദക്ഷിണമേഖലാ എഡിജിപി എ ഹേമചന്ദ്രന് അന്വേഷണത്തിന് ഉത്തരവിടുകയും പണയം വച്ച മാല സ്വര്‍ണക്കടയില്‍ നിന്നു തൊണ്ടിയായി കണ്ടെത്തി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി ആളെ വിദേശത്തേക്കു കടത്തുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുമ്പ് അവിടെ നിന്നും സ്ഥലം മാറ്റി. പിന്നീട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എയെ സ്വാധീനിച്ച് ആലുവ ഡിവൈഎസ്പി കസേര തരപ്പെടുത്തുകയയായിരുന്നു. പിന്നീട് മാറ്റം കിട്ടിയാണ് ഇദ്ദേഹം നെയ്യാറ്റില്‍കരയില്‍ എത്തുന്നത്.
നാലു മാസം മുന്‍പു മറ്റൊരു കേസില്‍ ഇദ്ദേഹം ഉള്‍പ്പെടെ മൂന്നു ഡിവൈഎസ്പിമാരെ ഉടന്‍ സ്ഥലംമാറ്റി അന്വേഷണം നടത്താനുള്ള റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ ശുപാര്‍ശ പോലീസ് ആസ്ഥാനത്തു മുക്കിയതായും ആരോപണമുണ്ട്. കോണ്‍സ്റ്റബിളായി സര്‍വീസില്‍ കറിയ ഹരികുമാര്‍ 2003ല്‍ എസ്ഐ പരീക്ഷ എഴുതിയാണ് പോലീസ് ക്വോട്ടയില്‍ ഓഫീസറായത്.
Discussion about this post