തൊടുപുഴ: വേനൽമഴയിലും ശക്തമായ കാറ്റിലും ഇടുക്കി പന്നിയാർകുട്ടിയിൽ വൻ നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്കൂളിൻ്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഇടിമിന്നലോടു കൂടി മഴ തുടങ്ങിയത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശി. പന്നിയാർകുട്ടി കൊള്ളിമല സെന്റ് മേരീസ് യുപി സ്കൂളിലെ 400 ഓളം ഓടുകളാണ് പറന്ന് പോയത്.
സ്കൂളിൻ്റെ പുറത്തിട്ടിരുന്ന കസേരകളും, ബെഞ്ചുകളും കാറ്റിൽ തകർന്നു. കുട്ടികളെ ഉച്ചഭക്ഷണത്തിന് വിട്ട സമയത്താണ് കാറ്റു വീശിയത്. ഉടൻ തന്നെ സമീപത്തെ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായില്ല.
അതേസമയം, ശക്തമായ കാറ്റിലും മഴയിലും പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായി വിഛേദിക്കപ്പെട്ടു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞു വീണും വ്യാപക കൃഷിനാശവുമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.