സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം, ഭർത്താവ് വാട്‌സ് ആപ്പിലുടെ മുത്തലാഖ് ചൊല്ലിയെന്ന് 21കാരി, പരാതി

കാസര്‍കോട്: ഭർത്താവ് വാട്‌സ് ആപ്പിലുടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതിയുമായി 21കാരി. കാസര്‍കോട് കല്ലൂരാവി സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.

നെല്ലിക്കട്ട സ്വദേശിയായ അബ്ദുള്‍ റസാഖിനെതിരെയാണ് പരാതി. ഫെബ്രുവരി 21നാണ് യുഎഇയില്‍ ജോലി ചെയ്യുന്ന റസാഖ് ഭാര്യാ പിതാവിന് മുത്തലാഖ് സന്ദേശം വാട്ട്‌സ് ആപ്പ് വഴി അയച്ചത്.

ഭർത്താവും ഭര്‍തൃമാതാവും സഹോദരിയും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയും മുത്തലാഖ് ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു.

വിവാഹത്തിന് സ്ത്രീധനമായി റസാഖ് 50 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാഹ ദിവസം 20 പവന്‍ മാത്രമേ നല്‍കിയിരുന്നുള്ളൂവെന്നും സ്ത്രീധനം കുറഞ്ഞതോടെ ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ നേരിട്ടതായും യുവതി പറയുന്നു.

തന്നെ ഭക്ഷണമില്ലാതെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മാനസികമായി പീഡിപ്പിതായും യുവതി പറഞ്ഞു. അതേസമയം 12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

Exit mobile version