കളിക്കുന്നതിനിടെ സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു, സ്‌കൂളിനെതിരെ കേസ്

ചെന്നൈ: കളിക്കുന്നതിനിടെ സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസ്സുകാരി മരിച്ചു. തമിഴ്‌നാട് വിഴുപ്പുറത്താണ് സംഭവം. പഴനിവേല്‍ – ശിവശങ്കരി ദമ്പതികളുടെ മകള്‍ ലിയ ലക്ഷ്മി ആണ് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണു മരിച്ചത്. സ്വകാര്യ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയായ ലിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

രാവിലെ പതിനൊന്നരയോടെ കുട്ടിയുടെ മരണം സംഭവിച്ചെങ്കിലും, സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളില്‍ നിന്ന് വിവരം മറച്ചുവെക്കുകയായിരുന്നു.

മൂന്ന് മണിക്ക് സ്‌കൂളില്‍ എത്തിയ അമ്മ, ലിയയെ ക്ലാസില്‍ കാണാത്തിനാല്‍ അധ്യാപകരോട് തിരക്കിയെങ്കിലും ആരും കൃത്യമായ മറുപടി നല്‍കിയില്ല. ഇതിനിടയില്‍ സ്‌കൂള്‍ മാനേജര്‍ ലിയയുടെ അച്ഛനെ ഫോണില്‍ വിളിച്ച് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

അവിടെ എത്തിയപ്പോഴാണ് കുട്ടി മരിച്ച കാര്യം രക്ഷിതാക്കള്‍ അറിഞ്ഞത്. കുട്ടിയുടെ ബന്ധുക്കളും അയല്‍ക്കാരും തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. സ്‌കൂളിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

Exit mobile version