ഭർത്താവിനൊപ്പം കലക്ടറേറ്റിലെത്തി, ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് യുവതി

കൊച്ചി: കലക്ടറേറ്റില്‍ ആത്മഹത്യക്ക് ശ്രമിച്ച് യുവതി. എറണാകുളം കാക്കനാടാണ് സംഭവം. പള്ളുരുത്തി സ്വദേശിയായ ഷീജയാണ് റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.യുവതി ദേഹത്ത് പെട്രോളൊഴിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ഷീജയുടെ എന്‍ജിനിയറിങ് ലൈസന്‍സ് വിജിലന്‍സ് ശുപാര്‍ശപ്രകാരം റദ്ദാക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി ഓഫീസില്‍ എത്തിയപ്പോഴാണ് സംഭവം.

തനിക്ക് പങ്കില്ലാത്ത സംഭവത്തിലാണ് ലൈസന്‍സ് റദ്ദാക്കിയതെന്നാണ് ഷീജയുടെ ആരോപണം. നേരത്തെ ഷീജയുടെ ലൈസന്‍സില്‍ പള്ളുരുത്തിയില്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന് പെര്‍മിറ്റെടുത്തിരുന്നു. പിന്നീട് പണിനടന്നപ്പോള്‍ ഈ കെട്ടിടം കൊമേഴ്‌സ്യല്‍ ബില്‍ഡിങ് ആക്കി മാറ്റി.

എന്നാൽ ഇതിന് ഷീജ അനുവദിച്ചില്ല. തുടര്‍ന്ന് മറ്റൊരാളെ ഉപയോഗിച്ച് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വന്നതോടെ ഷീജയുടെ ലൈസന്‍സ് റദ്ദാക്കിയെന്നാണ് ആരോപണം.

Exit mobile version