സെല്‍വരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: പാറശ്ശാലയില്‍ വ്‌ലോഗമാരായ ദമ്പതികളെ വീട്ടിനുള്ള മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുല്‍ വിവരങ്ങള്‍ പുറത്ത്. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജും പ്രിയലതയുമാണ് മരിച്ചത്. പ്രിയയെ കഴുത്തു ഞെരിച്ചുകൊന്ന ശേഷമാണ് ശെല്‍വരാജ് തൂങ്ങിമരിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും പോലീസ് പറഞ്ഞു.

പ്രിയയെ കയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം സെല്‍വരാജ് തൂങ്ങി മരിക്കുകയായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടത്തിലൂടെ സ്ഥിരീകരിച്ചു. പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. കുടുംബ പ്രശ്ങ്ങളും സാമ്പത്തിക ബാധ്യതകളുമടക്കം അന്വേഷിക്കുകയാണെന്നും ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

മകളുടെ വിവാഹശേഷം സാമ്പത്തിക പ്രയാസമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സെല്ലു ഫാമിലി എന്ന സ്വന്തം യൂട്യൂബ് ചാനലില്‍ പ്രിയ ലത കഴിഞ്ഞ വെള്ളിയാഴ്ചയും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി കുക്കറി ഷോയും വീട്ടുവിശേഷങ്ങളും പങ്കുവെച്ചിരുന്ന ദമ്പതികളുടെ വീഡിയോ ജീവിതത്തിലെ അവസാനത്തെതാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. വിടപറയുകയാണ് ഈ ജീവിതം എന്ന ഗാനത്തോടൊപ്പം ഇവരുടെ ചിത്രങ്ങള്‍ ഒന്നിച്ചുവെച്ചുള്ള വീഡിയോ ആണ് അവസാനമായി പങ്കുവെച്ചത്. കൊച്ചിയില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച പ്രിയ ഫോണില്‍ സംസാരിച്ചിരുന്നു.

പ്രിയയുടെ അമ്മയുമായും സംസാരിച്ചു. പിന്നീട് മകന്‍ അമ്മയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സെല്‍വരാജിന്റെ മൃതദേഹം. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു പ്രിയ.നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോവുകയായിരുന്നു. വൈകിട്ടോടെയാണ് പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായത്.

Exit mobile version