എഡിഎം നവീന്‍ ബാബുവിന്റെ മരണം: പ്രശാന്ത് പമ്പിന് അനുമതി തേടിയത് ചട്ടങ്ങള്‍ ലംഘിച്ച്, നടപടിക്ക് ശുപാര്‍ശ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിനു കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

പെട്രോള്‍ പമ്പിനു അനുമതി നേടിയത് ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.

പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന്‍ ആയ പ്രശാന്ത് സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരന്‍ ആകാനുള്ള പട്ടികയില്‍ ഉള്ള ആളാണ്.

സർവീസ്സിൽ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്. മെഡിക്കൽ കോളേജ് അധികാരികളുടെ അനുമതി വാങ്ങാതെ ആണ് എൻഒസിക്ക് അപേക്ഷിച്ചത് എന്നാണ് കണ്ടെത്തൽ. അനുമതി വേണം എന്നത് അറിയില്ല എന്ന പ്രശാന്തിന്റ വാദം സംഘം തള്ളുന്നു.

നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരെ നടപടി വേണം എന്നാണ് ശുപാർശ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാൻ ആണ് സാധ്യത.

Exit mobile version