കൊല്ലത്ത് മദ്യലഹരിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി, അറസ്റ്റ്

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. തൃക്കണ്ണമംങ്കല്‍ സ്വദേശി തങ്കപ്പന്‍ ആചാരിയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ തങ്കപ്പന്‍ ആചാരിയുടെ കഴുത്തില്‍ തോര്‍ത്തും മുറുക്കിയിരുന്നു. മകന്‍ അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

തൃക്കണ്ണമംങ്കലിലെ വീട്ടില്‍ തങ്കപ്പന്‍ ആചാരിയും മകന്‍ അജിത്തും മാത്രമായിരുന്നു താമസം. അച്ഛനെ കൊലപ്പെടുത്തിയതിന് ശേഷം അജിത്ത് ഒരു സുഹൃത്തിനെ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ കൊട്ടാരക്കര പോലീസ് വീട്ടില്‍ എത്തി. വെട്ടേറ്റ നിലയില്‍ ആയിരുന്നു മൃതദേഹം. കഴുത്തില്‍ തോര്‍ത്ത് വരിഞ്ഞ് മുറുക്കിയിരുന്നു. ശ്വാസം മുട്ടിച്ച ശേഷം വെട്ടി കൊലപ്പെടുത്തിയതാകാം എന്നാണ് നിഗമനം.

അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ ആണ് അജിത്ത് അച്ഛനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. റിട്ടയേര്‍ഡ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് തങ്കപ്പന്‍ ആചാരി. 81 വയസായിരുന്നു. അജിത്ത് ഭാര്യയുമായി പിരിഞ്ഞാണ് താമസം. ഇയാള്‍ സ്ഥിരം മദ്യാപാനിയാണ്. മകന്റെ മദ്യപാനത്തെ അച്ഛന്‍ എതിര്‍ത്തിരുന്നു.

Exit mobile version