പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു, എന്റെ കാര്‍ ആക്സിഡന്റിന്റെ സത്യാവസ്ഥ പൊതുസമൂഹം അറിഞ്ഞിരിക്കണം, പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ്

baiju santhosh| bignewslive

തിരുവനന്തപുരം: അടുത്തിടെയുണ്ടായ തന്റെ വാഹനാപകടത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ് രംഗത്ത്. ഞായറാഴ്ചയുണ്ടായ കാര്‍ ആക്സിഡന്റിന്റെ സത്യാവസ്ഥ പൊതുസമൂഹം അറിഞ്ഞിരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ബൈജു പറഞ്ഞു.

രാജ്യത്തെ എല്ലാ നിയമങ്ങളും എല്ലാവരെയും പോലെ അനുസരിക്കാന്‍ താനും ബാദ്ധ്യസ്ഥനാണ്. തനിക്ക് കൊമ്പൊന്നുമില്ലെന്നും അങ്ങനെ ചിന്തിക്കുന്ന ആളുമല്ല താനെന്നും തന്റെ ആക്സിഡന്റുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിദ്ധാരണകളുമൊക്കെ സോഷ്യല്‍ മീഡിയ വഴി പരക്കുകയുണ്ടായി എന്നും ബൈജു വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

കവടിയാര്‍ ഭാഗത്ത് നിന്ന് ഞാന്‍ വെള്ളയമ്പലത്തേക്ക് വരികയായിരുന്നു താന്‍. 65 കിലോമീറ്റര്‍ സ്പീഡുണ്ടാകാം. വെള്ളയമ്പലം ഭാഗത്ത് നിന്ന് മ്യൂസിയത്തേക്ക് പോകാനായിരുന്നു പ്‌ളാന്‍ എന്നും പക്ഷേ, വെള്ളയമ്പലം ജംഗ്ക്ഷന്‍ എത്താറായപ്പോഴേക്കും ഫ്രണ്ട് ടയര്‍ വെടി കേട്ടുവെന്നും തന്റെ കൈയില്‍ നിന്ന് വണ്ടിയുടെ കണ്‍ട്രോള്‍ പോയി എന്നും ബൈജു പറയുന്നു.

വണ്ടി തിരിക്കാന്‍ നോക്കിയപ്പോള്‍ തിരിഞ്ഞില്ല. അങ്ങനെയാണ് ഒരു സ്‌കൂട്ടറുകാരന്റെ ദേഹത്ത് തട്ടിയതെന്നും അപ്പോള്‍ തന്നെ ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി, ചെറുപ്പക്കാരനെ പിടിച്ചിരുത്തി ഹോസ്പിറ്റലില്‍ പോണോ എന്നൊക്കെ ചോദിച്ചുവെന്നും എന്നാല്‍ അയാള്‍ പോകണ്ട എന്നു പറഞ്ഞുവെന്നും ബൈജു പറഞ്ഞു

ബൈജുവിന്റെ വാക്കുകള്‍ ഇങ്ങനെ

”നമസ്‌കാരം, ഞായറാഴ്ചത്തെ എന്റെ ആക്സിഡന്റുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിദ്ധാരണകളുമൊക്കെ സോഷ്യല്‍ മീഡിയ വഴി പരക്കുകയുണ്ടായി. ഇതിന്റെ യഥാര്‍ത്ഥ സംഗതി എന്താണെന്ന് കൂടി പൊതുസമൂഹം അറിഞ്ഞിരിക്കേണ്ടത് അല്ലെങ്കില്‍ അറിയിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണ്. ഞായറാഴ്ച കവടിയാര്‍ ഭാഗത്ത് നിന്ന് ഞാന്‍ വെള്ളയമ്പലത്തേക്ക് വരികയായിരുന്നു. 65 കിലോമീറ്റര്‍ സ്പീഡുണ്ടാകാം. വെള്ളയമ്പലം ഭാഗത്ത് നിന്ന് മ്യൂസിയത്തേക്ക് പോകാനായിരുന്നു എന്റെ പ്‌ളാന്‍. പക്ഷേ, വെള്ളയമ്പലം ജംഗ്ക്ഷന്‍ എത്താറായപ്പോഴേക്കും ഫ്രണ്ട് ടയര്‍ വെടി കേട്ടു.

എന്റെ കൈയില്‍ നിന്ന് വണ്ടിയുടെ കണ്‍ട്രോള്‍ പോയി. തിരിക്കാന്‍ നോക്കിയപ്പോള്‍ വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് ഒരു സ്‌കൂട്ടറുകാരന്റെ ദേഹത്ത് തട്ടിയത്. അപ്പോള്‍ തന്നെ ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി, ചെറുപ്പക്കാരനെ പിടിച്ചിരുത്തി ഹോസ്പിറ്റലില്‍ പോണോ എന്നൊക്കെ ചോദിച്ചു. അയാള്‍ പോകണ്ട എന്നു പറഞ്ഞു. പിന്നെ അറിയാന്‍ കഴിഞ്ഞത് അയാള്‍ക്ക് ഒടിവോ, ചതവോ, മുറിവോ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നാണ്. കൂടാതെ, പരാതി ഒന്നും ഇല്ലെന്ന് അയാള്‍ ഇന്നലെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടുണ്ട്. പൊലീസുകാര്‍ ഒരുവിധത്തിലും എന്നെ സഹായിച്ചിട്ടുമില്ല. എന്റെ ഭാഗത്തു നിന്നും ഉണ്ടായ മിസ്റ്റേക്കിന് അവര്‍ കേസെടുത്തിട്ടുണ്ട്.

ഞാന്‍ അടിച്ചു പൂസായിരുന്നു, മദ്യപിച്ച് മദോന്മത്തനായിരുന്നു എന്നൊക്കെയുള്ള ഡയലോഗുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വരും. കാരണം പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ ആള്‍ക്കാര്‍ വായിക്കുള്ളൂ. മാത്രമല്ല, ഒരു ചാനലുകാരന്റെ അടുത്ത് ഞാന്‍ ചൂടാകുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ട്. ഹോസ്പിറ്റലില്‍ പോയി തിരിച്ചുവന്നിട്ട് വണ്ടി സ്റ്റേഷനില്‍ കൊണ്ടിടണമല്ലോ? ടയര്‍ പൊട്ടിയതുകൊണ്ട് അത് മാറ്റിയിടണം. ആ സമയത്ത് അവിടെ നില്‍ക്കുമ്പോള്‍ ആരോ ദൂരെ നിന്ന് വീഡിയോ എടുക്കുന്നു. ഇരുട്ടായതുകൊണ്ട് എനിക്ക് കാണാന്‍ പറ്റിയില്ല. അപ്പോഴാണ് ഞാന്‍ ചൂടായത്.

ഇരുട്ടത്ത് ഏഷ്യാനെറ്റ് ആണെന്നൊന്നും എനിക്ക് മനസിലായില്ല. വഴിയേ പോകുന്ന ആരോ എടുത്തിട്ടാണെന്ന് വിചാരിച്ചാണ് ചൂടായത്. ഇവിടുത്തെ എല്ലാ നിയമങ്ങളും എല്ലാരെപോലെയും അനുസരിക്കാന്‍ ഞാനും ബാദ്ധ്യസ്ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല, അങ്ങനെ ചിന്തിക്കുന്ന ആളുമല്ല ഞാന്‍. അതുപോലെ എന്നോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു, പെണ്‍കുട്ടി ഉണ്ടായിരുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഇതിന്റെ കൂടെ വന്നിട്ടുണ്ട്. അത് മറ്റാരുമല്ല, എന്റെ സ്വന്തം വല്യമ്മയുടെ മകളുടെ മകളാണ് എന്നോടൊപ്പം ഉണ്ടായിരുന്നത്. എന്റെ മകളുടെ അതേ പ്രായം തന്നെയുള്ളൂ അവള്‍ക്കും. കൂടാതെ, യുകെയില്‍ നിന്ന് വന്ന എന്റെ ഫ്രണ്ട് ജോമിയും ഉണ്ടായിരുന്നു.

Exit mobile version