അഞ്ചാംക്ലാസ്സുകാരിയെ പീഡിപ്പിച്ചു, സംഭവം പുറത്തറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷം, മധ്യവയസ്‌കന് 30 വര്‍ഷം കഠിന തടവ് ശിക്ഷ

pocso case|bignewslive

തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന് കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. 30 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

എടക്കര പുത്തന്‍തറയില്‍ വീട്ടില്‍ അഷറഫി (54) നെയാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജി എസ് ലിഷയാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യയില്‍ നിന്ന് 50000 രൂപ അതിജീവിതക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

2018ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി വീടിന്റെ അടുക്കളയില്‍ വെച്ചാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. എന്നാല്‍ 2023ലാണ് സംഭവം പുറത്തറിഞ്ഞത്.

2023 ല്‍ എടക്കര മദ്രസയില്‍ മതപഠന ക്ലാസില്‍ ഉസ്താദിന്റെ ക്ലാസ് കേട്ടതിനെ തുടര്‍ന്ന് അതിജീവിത കരയുകയും കൂട്ടുകാരികള്‍ കാണുകയും ചെയ്തിരുന്നു. ഈ കൂട്ടുകാരികള്‍ വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുറ്റകൃത്യം പുറത്തുവന്നത്.

തുടര്‍ന്ന് വീട്ടുകാര്‍ വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ വനിത പൊലീസ് കെ ജി ബിന്ദു മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് അമൃത രംഗനാണ് പ്രതിക്കെതിരെ കുറ്റം പത്രം സമര്‍പ്പിച്ചത്.

Exit mobile version