തുണിക്കടയില്‍ വന്‍ മോഷണം, 5 ലക്ഷം രൂപയുടെ തുണികളും പണവും നഷ്ടമായി, ഷോര്‍ട്ട് സര്‍ക്യൂട്ട് ഭയന്ന് സിസിടിവി ഓഫാക്കിതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ടെക്‌സ്റ്റെയില്‍ ഷോറൂമില്‍ വന്‍ മോഷണം. പെരിന്തല്‍മണ്ണ ടൗണിലെ വിസ്മയ സില്‍ക്സിലാണ് മോഷണം നടന്നത്. പാന്റ്സ്, ഷര്‍ട്ട്, മാക്സി അടിവസ്ത്രങ്ങള്‍ എന്നിവയടക്കം അഞ്ചുക്ഷം രൂപ വിലവരുന്ന തുണിത്തരങ്ങള്‍ കളവു പോയതായാണ് പ്രാഥമിക നിഗമനം. കടയില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായി. എത്ര തുക നഷ്ടപ്പെട്ടുവെന്നതില്‍ വ്യക്തത വരാനുണ്ട്.

കടയുടെ മുകള്‍ഭാഗത്ത് സീലിംഗ് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. രാവിലെ ഒന്‍പതിന് ജീവനക്കാര്‍ കട തുറക്കാന്‍ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. ക്യാഷ് കൗണ്ടര്‍, ഫയലുകള്‍ എന്നിവ വാരിവലിച്ചു പുറത്തിട്ട നിലയിലായിരുന്നുണ്ടായിരുന്നത്.

മേലാറ്റൂര്‍ സ്വദേശികളുടേതാണ് വിസ്മയ സില്‍ക്സ്. ഷോറൂമിന്റെ പിന്‍ഭാഗത്ത് പാര്‍ക്കിങ് ഏരിയയാണ്. ഇതിലൂടെ കെട്ടിടത്തിന് മുകളിലെ ഷീറ്റിന്റെ ക്ലാമ്പ് ഇളക്കി മാറ്റി സീലിംഗ് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. സീലിംഗ് പൊളിച്ച് ഇറങ്ങിയപ്പോള്‍ ചവിട്ടിയതില്‍ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. മോഷ്ടാക്കള്‍ കടയിലെ മറ്റൊരു വാതില്‍ വഴി പുറത്ത് പോയതായാണ് പോലീസ് നിരീക്ഷണം.

കടയില്‍ സി.സി.ടി.വി ഉണ്ടെങ്കിലും പഴയ കെട്ടിടമായതിനാല്‍ കാലപ്പഴക്കം ചെന്ന വയറിങ് ആണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഭയന്ന് രാത്രി ഒന്‍പതിന് കട അടക്കുമ്പോള്‍ വൈദ്യുതി യുടെ മെയിന്‍ സ്വിച്ച് ഓഫാക്കി വെക്കുന്നതിനാല്‍ രാത്രി സി.സി.ടി.വി പ്രവര്‍ത്തിക്കാറില്ല. വിരലടയാള വിദഗ്ദര്‍ സംഭവ സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി.

Exit mobile version