പള്ളി പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ അപകടം: വീട്ടമ്മ മരിച്ചു

തൊടുപുഴ: പെരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ജോസഫ് (75) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നോടെ തൊടുപുഴ വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലായിരുന്നു അപകടം. മേരിയുടെ സഹോദരന്‍ രാജന്‍ ജോസഫിന്റെ ഭാര്യ അഡ്വ.ഗ്രേസി കുര്യാക്കോസ് (60), മകന്‍ ടെഡ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നുപേരെയും ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കോതമംഗലത്തെ പള്ളിയില്‍ ഇന്നലെ പെരുനാള്‍ ആഘോഷത്തിനു പോയതായിരുന്നു ഇവര്‍. പെരുനാളില്‍ പങ്കെടുത്ത ശേഷം ബന്ധു വീട്ടില്‍ നിന്നും ഇന്നു പുലര്‍ച്ചെ തന്നെ വീട്ടിലേയ്ക്കു തിരിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ടെഡ് ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംശയം.

മരത്തിലിടിച്ചതിനെ തുടര്‍ന്ന് കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. ബോണറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി ബാറ്ററി ബന്ധം വിച്ഛേദിച്ചും വെള്ളം പമ്പ് ചെയ്തും തീ പിടുത്ത സാധ്യത ഒഴിവാക്കി.

Exit mobile version