സിനിമ സ്‌റ്റൈലില്‍ എടിഎം കവര്‍ച്ച, കേസ് തമിഴ്‌നാട് പോലീസിലെ 4 സംഘം അന്വേഷിക്കും; ഒരു സംഘം ഹരിയാനയിലേക്ക്

തൃശ്ശൂര്‍: എടിഎം കവര്‍ച്ചാ കേസില്‍ അന്വേഷണം ശക്തമാകുന്നു. 4 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. തമിഴ്‌നാട് പോലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്.

തെലങ്കാന, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ എടിഎം കവര്‍ച്ച കേസുകളിലും പ്രതികള്‍ക്ക് പങ്കുണ്ടെന്നാണ് തമിഴ്‌നാട് പോലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സംസ്ഥാനങ്ങളിലെ പോലീസ് ടീമിനെയും വിവരമറിയിച്ചു.

കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്നത്. ഒന്നര മണിക്കൂറിനുള്ളില്‍ ഇരുപത് കിലോമീറ്റര്‍ പരിധിയിലെ മൂന്ന് എടിഎം കൊള്ളയടിച്ച് അറുപത്തിയെട്ടു ലക്ഷം രൂപയാണ് കൊള്ള സംഘം കവര്‍ന്നത്.

പോലീസിന്റെ വലയിലാകാതെ അതിര്‍ത്തി കടന്ന സംഘം നിര്‍ത്തിയിട്ട കണ്ടൈനറില്‍ കാറൊളിപ്പിച്ച് കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതോടെയാണ് പിടിയിലായത്. ഏഴംഗ കൊള്ളസംഘത്തിലൊരാള്‍ കൊല്ലപ്പെട്ടു. ആറുപേര്‍ വലയിലായി.

പുലര്‍ച്ചെ 2.10 നാണ് കൊള്ളയുടെ തുടക്കം. ഇരിങ്ങാലക്കുടയ്ക്കടുത്ത് മപ്രാണത്തെ എസ്ബിഐ എടിഎമ്മിലേക്ക് കാറിലെത്തിയ മുഖം മൂടി സംഘം ഇരച്ചു കയറി സിസിടിവികള്‍ നശിപ്പിച്ചു. ഗ്യാസ് കട്ടറുപയോഗിച്ച് എടിഎം തകര്‍ത്ത് 33 ലക്ഷവുമായി കടന്നു. എടിഎം തകര്‍ന്ന സന്ദേശം ബാങ്ക് സര്‍വ്വറില്‍ നിന്ന് പോലീസിലേക്ക് ലഭിച്ചു. രണ്ടേമുക്കാലോടെ പോലീസ് മാപ്രാണത്തെത്തുമ്പോഴേക്കും കവര്‍ച്ചാസംഘം 20 കിലോമീറ്റര്‍ താണ്ടി തൃശൂര്‍ നഗര ഹൃദയത്തിലെ നായ്ക്കനാല്‍ ഷൊര്‍ണൂര്‍ റോഡിലുള്ള രണ്ടാമത്തെ എസ്ബിഐ എടിഎമ്മിലെത്തി പണി തുടങ്ങിയിരുന്നു. ഇവിടെ നിന്നും പത്ത് ലക്ഷം കവര്‍ന്നു.

പത്തുമിറ്റിനുള്ളില്‍ 3.25. ന് കൊള്ളക്കാര്‍ ആതേകാറില്‍ കോലഴിയിലേക്കെത്തി. സിസിടിവി സ്‌പ്രേചെയ്ത് മറച്ചു. ഇവിടെ കൊള്ള നടക്കുമ്പോള്‍ ബാങ്കില്‍ നിന്ന് ലഭിച്ച രണ്ടാം അലര്‍ട്ട് പ്രകാരം പോലീസ് നായ്ക്കനാല്‍ എടിഎമ്മില്‍ പരിശോധന നടത്തുകയായിരുന്നു. നാലുമണിയോടെ മൂന്നാമത്തെ എടിഎം തകര്‍ത്ത അലര്‍ട്ടും എത്തി. നാലേകാലിന് പോലീസ് കുതിച്ചെത്തുമ്പോഴേക്കും കവര്‍ച്ചക്കാര്‍ കണ്ണുവെട്ടിച്ച് കടന്നു.

കൊലഴിയില്‍ നിന്ന് കവര്‍ന്നത് 25 ലക്ഷത്തി എണ്‍പതിനായിരം രൂപ. വെള്ളകാറു തേടി പോലീസ് നാടെങ്ങും പരതുമ്പോള്‍ വെള്ളക്കാര്‍ പാലക്കാടതിര്‍ത്തിയിലെത്തി കണ്ടെനല്‍ ലോറിയില്‍ കാര്‍ കയറ്റിയിരുന്നു.

അയല്‍ സംസ്ഥാനങ്ങളിലെ പൊലീസിന് കേരളാ പൊലീസ് വിവരം കൈമാറിയിരുന്നു. കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ പരിശോധന ഊര്‍ജിതമാക്കി. കണ്ടെയ്‌നര്‍ ലോറിയിലാണ് പ്രതികള്‍ എന്ന വിവരം രാവിലെ 8:45ന് തമിഴ്‌നാട് പൊലീസിന് ലഭിച്ചു. നാമക്കലിലെ കുമാരപാളയം ജംഗ്ഷന്‍ ബൈപാസില്‍ വച്ച് പൊലീസ് സംഘം കണ്ടെയ്‌നറിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ദുരൂഹത സംശയിച്ച പോലീസ് പിന്നാലെ കുതിച്ചു.

തൊട്ടടുത്തുള്ള ടോള്‍ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴിയിലേക്ക് പോകാന്‍ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. പോലീസ് പിന്നാലെ തന്നെ പാഞ്ഞു. സന്യാസിപ്പെട്ടിയില്‍ വച്ച് വാഹനം നിര്‍ത്തി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു. മുന്നില്‍ 4 പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരെയും കസ്റ്റഡിയില്‍ എടുത്ത് പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു.

അപ്പോഴൊന്നും എടിഎം മോഷണ സംഘമാണെന്ന് പോലീസ് സംശയിച്ചിരുന്നില്ല. വഴിയില്‍ വച്ച് ലോറിയുടെ ഉള്ളില്‍ എന്തോ ഉണ്ടെന്ന് പോലീസിന് സംശയം തോന്നി. ലോറി നിര്‍ത്തി തുറന്നു പരിശോധിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് അകത്തു കാറും 2 പേരുമുണ്ടെന്ന് കണ്ടത്. കണ്ടെയ്‌നറിനുള്ളിലുള്ളവര്‍ പുറത്തേക് ഓടാന്‍ ശ്രമിച്ചു. അവരെ കീഴ്‌പ്പെടുത്തി. ഇതിനിടയില്‍ ഡ്രൈവര്‍, പോലീസ് ഇന്‍സ്പെക്ടറെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. അയാളെ വെടിവെച്ച് വീഴ്ത്തുകയും ചെയ്യുകയായിരുന്നു.

Exit mobile version