ഗൂഗിള്‍ മാപ്പ് വില്ലനായി?, കാര്‍ ആറ്റിലേക്ക് മറിഞ്ഞ് അപകടം, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

death|bignewslive

കോട്ടയം: കാര്‍ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കോട്ടയത്താണ് സംഭവം. മഹാരാഷ്ട്ര താനെ കല്യാണ്‍ തങ്കെവാടി പ്രീതാ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 3ല്‍ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം ജി.വി. നിവാസില്‍ ജയിംസ് ജോര്‍ജ് (48), മഹാരാഷ്ട്ര ബദ്‌ലാപുര്‍ ശിവാജി ചൗക്കില്‍ രാജേന്ദ്ര സര്‍ജെയുടെ മകള്‍ ശൈലി രാജേന്ദ്ര സര്‍ജെ (27) എന്നിവരാണു മരിച്ചത്.

കുമരകം-ചേര്‍ത്തല റൂട്ടില്‍ കൈപ്പുഴമുട്ട് പാലത്തിന് താഴെ വെച്ചാണ് കാര്‍ ആറ്റിലേക്ക് മറിഞ്ഞത്. മഹാരാഷ്ട്രയില്‍ സ്ഥിരതാമസക്കാരനായ ഇവര്‍ കൊച്ചിയില്‍ നിന്നു വാടകയ്ക്കെടുത്ത കാറാണ് അപകടത്തില്‍പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 8.45 നായിരുന്നു അപകടം.

കാറില്‍ ഇരുവരും മാത്രമാണുണ്ടായിരുന്നത്. കാറിനുള്ളില്‍നിന്ന് നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഹൗസ്ബോട്ടുകള്‍ സഞ്ചരിക്കുന്ന ഏറെ ആഴമുള്ള ആറ്റിലേക്കാണ് കാര്‍ മുങ്ങിത്താഴ്ന്നത്.

വഴി പരിചയമില്ലാത്തതിനാല്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് വന്നതിലെ ആശയക്കുഴപ്പമാണോ അപകടത്തിലേക്ക് എത്തിച്ചതെന്നാണ് സംശയം. അരമണിക്കൂറിലേറെയുള്ള പ്രയത്നത്തിനൊടുവിലാണ് കാര്‍ ആറ്റില്‍നിന്ന് ഉയര്‍ത്തിയത്.

Exit mobile version