കവിയൂര്‍ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

കൊച്ചി: മലയാളത്തിന്റെ അമ്മയ്ക്ക് വിട നല്‍കി നാട്. കവിയൂര്‍ പൊന്നമ്മയ്ക്ക് ആലുവയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. എറണാകുളം കളമശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച് ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറ് കണക്കിന് ആളുകളാണ് എത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരനിരയും മലയാള സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമര്‍പ്പിക്കാനെത്തി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കവിയൂര്‍ പൊന്നമ്മയുടെ മൃതദേഹം കളമശ്ശേരി ടൗണ്‍ഹാളില്‍ എത്തിച്ചത്. പ്രിയപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മലയാള സിനിമ ലോകമാകെ അവിടേക്കെത്തി.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി,ജോഷി, സത്യന്‍ അന്തിക്കാട് അങ്ങനെ സിനിമാ ലോകത്തെ പ്രമുഖരൊക്കെയും മലയാള സിനിമയുടെ അമ്മയ്ക്ക് ആദരം അര്‍പ്പിക്കാന്‍ വന്നു.

മൂന്നു മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിനുശേഷം മൃതദേഹം ആലുവ കരുമാലൂരിലെ പൊന്നമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാല് മണിയോടെ വിട്ടുവളപ്പില്‍ വെച്ച് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

Exit mobile version