‘ബന്ധം എതിര്‍ത്തിട്ടും അവസാനിപ്പിച്ചില്ല, പിന്നാലെ വാക്കേറ്റം’ ; കൊല്ലത്ത് മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നതില്‍ കുടുതല്‍ വിവരം പുറത്ത്

കൊല്ലം: മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍കുമാര്‍ (19) ആണ് വെള്ളിയാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്. അരുണ്‍ മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മില്‍ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി.

നേരത്തെ ബന്ധത്തിന്റെ പേരില്‍ ഇയാള്‍ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. ഇവിടെയും അരുണ്‍ എത്തി എന്നാരോപിച്ചാണ് ഫോണില്‍ തര്‍ക്കമുണ്ടായത്. ഇത് ചോദിക്കാനായി അരുണ്‍ വീട്ടിലെത്തി പ്രസാദുമായി സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

അതിനുശേഷം പ്രതി ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പോലീസില്‍ കീഴടങ്ങി. അരുണ്‍കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് പ്രസാദ് പോലീസിന് മൊഴി നല്‍കി. വിലക്കിയിട്ടും സൗഹൃദം അവസാനിപ്പിക്കാന്‍ അരുണ്‍കുമാര്‍ തയ്യാറായില്ല. വെള്ളിയാഴ്ചയും മകളുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അരുണ്‍ വീണ്ടും ബന്ധം തുടര്‍ന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Exit mobile version