മൈനാഗപ്പള്ളി വാഹനാപകടം: പ്രതികളായ ശ്രീക്കുട്ടി അജ്മലുമായി വാടക വീട്ടില്‍ സ്ഥിരം മദ്യപാനം, അജ്മലും സ്ഥിരം കുറ്റവാളിയെന്ന് പോലീസ്

കൊല്ലം: മൈനാഗപ്പള്ളിക്ക് സമീപം ആനൂര്‍കാവില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപത്തെ വാടക വീട്ടിലായിരുന്നു പ്രതിയായ ശ്രീക്കുട്ടിയുടെ താമസം. ഈ വീട്ടില്‍ സ്ഥിരം മദ്യപാനം നടക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. അപകടം നടന്ന തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് അജ്മല്‍ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലുമായിരുന്നു.

കോയമ്പത്തൂരില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയായ ഡോ. ശ്രീക്കുട്ടി വിവാഹമോചിതയാണ്. ശേഷമാണ് അജ്മലിനെ പരിചയപ്പെടുന്നത്. കരുനാഗപ്പള്ളിയിലെ ആശുപത്രിയിലെ പ്രാക്ടീസിനിടെയാണ് പരിചയം. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

അജ്മലിന് പിന്നാലെ, ശ്രീക്കുട്ടിയ്‌ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതര്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു. അജ്മലും സ്ഥിരം കുറ്റവാളിയായിരുന്നെന്ന് പോലീസ് പറയുന്നു. ക്രിമിനല്‍ കേസുകളില്‍ അടക്കം പ്രതിയായിരുന്നെങ്കിലും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് അപകടമുണ്ടാക്കിയത്. മനഃപൂര്‍വമായ നരഹത്യ ഉള്‍പ്പെടെ ഗുരുതര വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയത്.

Exit mobile version