അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്, മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്; ഡോ. ശ്രീക്കുട്ടിയും പ്രതിയാകും

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവിലെ വാഹനാപകടത്തില്‍ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പോലീസിന് ലഭിച്ചു.

കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണ്. ശ്രീക്കുട്ടിയെയും കേസില്‍ പ്രതി ചേര്‍ക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പിടികൂടിയത്.

ഇന്നലെ വൈകിട്ടാണ് സ്‌കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും
അപകടത്തില്‍പ്പെട്ടത്. വളവുതിരിഞ്ഞു വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു.

നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഫൗസിയ ചികിത്സയിലാണ്. നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ കാര്‍ നിര്‍ത്തി അജ്മല്‍ ഓടിരക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടറെ പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. അജ്മല്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് നിഗമനം. ഇയാള്‍ ലഹരിമരുന്ന് കേസില്‍ അടക്കം ഉള്‍പ്പെട്ടയാളാണെന്നും പോലീസ് അറിയിച്ചു.

Exit mobile version