പെണ്‍കുട്ടിയെ പ്രണയംനടിച്ച് ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 65 വര്‍ഷം കഠിന തടവ്, രണ്ടര ലക്ഷം പിഴ

പത്തനംതിട്ട: പതിനേഴുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ അര്‍ധരാത്രിയില്‍ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.

സീതത്തോട് സ്വദേശിയായ സോനു സുരേഷ് (22) എന്ന പ്രതിക്ക് പത്തനംതിട്ട പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് 65 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ 30 മാസം അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.

2022 ലായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രതി പെണ്‍കുട്ടിയെ പ്രണയം നടിച്ചും വശീകരിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോകുകയും വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ വീട്ടില്‍ അര്‍ധരാത്രി അതിക്രമിച്ച് കയറി ലൈംഗിക പീഡനം നടത്തുകയുമായിരുന്നു. ഒന്നിലധികം ദിവസങ്ങളില്‍ പ്രതി ഇത്തരത്തില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു.

ഒരു ദിവസം പെണ്‍കുട്ടിയെ പ്രതി വൈകിയ സമയത്ത് കൂട്ടി കൊണ്ടുവരുന്നത് കണ്ട മാതാപിതാക്കള്‍ പ്രതിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പ്രതിയെ വിലക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയതോടെ പ്രതിയുമായുള്ള ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്‍വാങ്ങി.

തുടര്‍ന്നുണ്ടായ വിരോധത്തില്‍ പ്രതി പെണ്‍കുട്ടിയേയും മാതാപിതാക്കളേയും വിടുകയറി ആക്രമിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഓടിക്കൂടിയ അയല്‍വാസികള്‍ പ്രതിയെ തടഞ്ഞ് വച്ച് പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് വിടുകയറി ആക്രമിച്ചതിന് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പീഡന വിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തുകയും ലൈംഗിക പീഡനത്തിന് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Exit mobile version