സുഭദ്ര കൊലപാതകം: ‘നെഞ്ചില്‍ ചവിട്ടി, കഴുത്ത് ഞെരിച്ചു’; പ്രതികളുടെ മൊഴി, അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയും പങ്കാളിയായ ആലപ്പുഴ സ്വദേശി മാത്യൂസ് എന്ന നിധിനുമാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.

സംഭവത്തില്‍ സുഭദ്രയെ കൊലപ്പെടുത്തിയത് മാത്യുവു ശര്‍മിളയും ചേര്‍ന്നാണെന്ന് പോലീസ് പറഞ്ഞു. സുഭദ്രയെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും ക്രൂരമായ മര്‍ദ്ദനത്തിന് ശേഷമാണ് സുഭദ്രയെ കൊന്നതെന്നും പ്രതികള്‍ മൊഴി നല്‍കി. സുഭദ്രയെ മര്‍ദ്ദിച്ചിരുന്നു എന്നാണ് പ്രതികളുടെ മൊഴി.

നെഞ്ചില്‍ ചവിട്ടി, കഴുത്തു ഞെരിച്ചും സുഭദ്രയെ മര്‍ദ്ദിച്ചതായി ഇവര്‍ പോലീസിനോട് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. സുഭദ്രയുടെ ശരീരത്തിലെ രണ്ട് ഭാഗത്തെയും വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നുവെന്നാണ് നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ലഭിച്ച വിവരം.

കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നുണ്ട്.

Exit mobile version