കേരളക്കരയുടെ പ്രാര്‍ത്ഥന വിഫലം, ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ഒടുവില്‍ ജിന്‍സനും മടങ്ങി

JINSON|BIGNEWSLIVE

കല്‍പ്പറ്റ: കേരളത്തിന്റെ ഒന്നടങ്കം പ്രാര്‍ത്ഥന വിഫലമായി ശ്രുതിയെ തനിച്ചാക്കി ജിന്‍സന്‍ മടങ്ങി. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്ക് ആകെയുള്ള ആശ്വാസമായിരുന്നു ജിന്‍സന്‍.

കഴിഞ്ഞ ദിവസം കല്‍പ്പറ്റ വെള്ളാരംകുന്നിന് സമീപത്തുവെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ജിന്‍സന്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയവെയാണ് മരണം.

രാത്രി 8.57 ഓടെയാണ് മരണം സംഭവിച്ചത്. വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.

ഉറ്റവരെയും കിടപ്പാടവും എല്ലാം നഷ്ടപ്പെട്ട ശ്രുതി കല്‍പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുകയായിരുന്നു. ശ്രുതിക്ക് പിടിച്ചുനില്‍ക്കാന്‍ ആകെയുണ്ടായിരുന്നത് ജെന്‍സന്റെ പിന്തുണയായിരുന്നു.

ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുള്‍പൊട്ടലില്‍ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം. അപകടത്തില്‍ ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരിക്കേറ്റിരുന്നു.

Exit mobile version