പാലക്കാട് എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17കാരന്റെ മൃതദേഹം കിട്ടി

പാലക്കാട്: പാലക്കാട് എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടി കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വല്ലപ്പുഴ സ്വദേശി കളത്തില്‍ ഷംസുവിന്റെ മകന്‍ സുഹൈറാണ് മരിച്ചത്. കുലുക്കല്ലൂര്‍ ആനക്കല്‍ നരിമടക്കു സമീപത്ത് വച്ചാണ് സുഹൈര്‍ പുഴയില്‍ ചാടിയത്.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവ്. നരിമടക്കു സമീപം പരിശോധനക്കു വന്ന എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈര്‍ പുഴയില്‍ ചാടുകയായിരുന്നു. ഇന്ന് ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്.

നരിമടക്ക് സമീപം സുഹൃത്തുക്കള്‍ക്കൊപ്പമാണ് സുഹൈറുണ്ടായിരുന്നത്. എക്‌സൈസ് സംഘം എത്തിയതോടെ ഇവര്‍ ചിതറിയോടി. സുഹൈറും സുഹൃത്തുമാണ് പുഴയിലേക്ക് എടുത്ത് ചാടിയത്. രാത്രി 10 മണിയോടെ സുഹൃത്ത് പുഴയില്‍ നിന്ന് നീന്തി കരക്ക് കയറി വീട്ടിലെത്തി. ആ സമയത്താണ് സുഹൈറിനെ കാണാനില്ലെന്ന് വ്യക്തമായത്.

പിന്നാലെ പുഴയില്‍ തിരച്ചില്‍ നടത്തി. ഇന്നലെയും തിരച്ചില്‍ തുടര്‍ന്നെങ്കിലും സുഹൈറിനെ കണ്ടെത്താനായിരുന്നില്ല. സുഹൈറിന്റെ സുഹൃത്തുക്കളില്‍ എട്ട് പേരെ നാല് കിലോ കഞ്ചാവുമായി വെള്ളിയാഴ്ച എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. സുഹൈറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Exit mobile version