എട്ട് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം, ചാലക്കുടിയില്‍ പ്രതിക്ക് 43 വര്‍ഷം കഠിന തടവും പിഴയും

ജഡ്ജ് വി വീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്.

തൃശൂര്‍: എട്ടുവയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 43 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയും വിധിച്ച് കോടതി. പിഴയൊടുക്കാതിരുന്നാല്‍ 15 മാസം കഠിന തടവിനുമാണ് ശിക്ഷിച്ചത്. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ജഡ്ജ് വി വീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്.

2018 ജൂണ്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത അയല്‍വാസിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പലതവണ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയയാക്കിയെന്നാണ് കേസ്. ചാലക്കുടി പോലീസാണ് പ്രതിയായ സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ തെളിവുകളായി നല്‍കുകയും ചെയ്തിരുന്നു. ചാലക്കുടി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.കെ. ബാബു രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായിരുന്ന ബി.കെ. അരുണ്‍, കെ.എസ്. സന്ദീപ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Exit mobile version