ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം: ചേട്ടനെ കൊലപ്പെടുത്തി അനിയന്‍, കുറ്റമേറ്റ് അമ്മ, പോലീസ് ചോദ്യം ചെയ്യലില്‍ പതറി, അറസ്റ്റ്

കേസില്‍ അനുജന്‍ അജിത്ത് (29), മാതാവ് തുളസി ( 51 ) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

ഇടുക്കി: അനിയന്റെ മര്‍ദ്ദനമേറ്റ് സഹോദരന്‍ മരിച്ചു. സംഭവത്തില്‍ 31കാരനായ യുവാവിന്റെ സഹോദരനും മാതാവും അറസ്റ്റില്‍. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ എത്തുകയായിരുന്നു.

പീരുമേട് പ്ലാക്കത്തടത്ത് പുത്തന്‍വീട്ടില്‍ അഖിലിനെയാണ് (31) വീടിന്റെ സമീപത്തായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അനുജന്‍ അജിത്ത് (29), മാതാവ് തുളസി ( 51 ) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

സംഭവം ഇങ്ങനെ…

കഴിഞ്ഞ മൂന്നാം തീയതിയാണ് ദാരുണ സംഭവം ഉണ്ടായത്. വൈകീട്ട് അമ്മ തുളസിയും അജിത്തും കൂടി വീട്ടില്‍ ടിവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു. ഈ സമയത്താണ് മദ്യപിച്ച് അഖില്‍ വീട്ടിലേക്ക് കയറി ചെന്നത്.

പിന്നീട് അജിത്തും അഖിലും തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അജിത്ത് വീട്ടിലെ ടിവി അടിച്ച് തകര്‍ത്തു. ഇവര്‍ തമ്മിലുള്ള വഴക്കിന് മധ്യസ്ഥത പറയുന്നതിന് വേണ്ടി അമ്മ തുളസി ഇടപെട്ടു. അഖില്‍ ഇതിനിടയില്‍ തുളസിയെ പിടിച്ചു തള്ളി തുളസി നിലത്തേക്ക് വീഴുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ അജിത്ത് തൊട്ടടുത്തിരുന്ന ജി ഐ പൈപ്പ് ഉപയോഗിച്ച് അജിത്തിന്റെ തലക്കെട്ട് അടിക്കുകയായിരുന്നു. ഇത് കണ്ട തുളസി വീട്ടില്‍ നിന്നും ഇറങ്ങി അടുത്തുള്ള ബന്ധുക്കളെ വിവരമറിയിക്കുന്നതിനായി ഓടി.

ഇതിനിടയില്‍ അജിത്ത് അഖിലിനെ വീട്ടിന്റെ അകത്ത് നിന്നും വലിച്ച് വീടിന്റെ പുറകിലുള്ള കവുങ്ങിന്റെ ചുവട്ടില്‍ കൊണ്ടിട്ടു. അവിടെക്കിടന്ന് വെള്ളമടിക്കാന്‍ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു. ബന്ധുക്കളും തുളസിയും വരുന്നതിനു മുമ്പായി അജിത്ത് അഖിലിന്റെ കഴുത്തില്‍ പിടിച്ചു നില്‍ക്കുകയും ചവിട്ടുകയും ചെയ്തു. ബന്ധുക്കളും തുളസി വരുമ്പോള്‍ മരിച്ചുകിടക്കുന്ന അഖിലിനെയാണ് കണ്ടത്. കൊലപാതകമെന്ന് തെളിഞ്ഞതോടെ അമ്മ കുറ്റം ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും അന്വേഷണത്തില്‍ അമ്മ പിടിക്കപ്പെടുകയായിരുന്നു.

Exit mobile version