പാമ്പുകടിയേറ്റത് അറിഞ്ഞില്ല, കാലിലെ നീര് കളിക്കുന്നതിനിടെ ഉളുക്ക് ഉണ്ടായി സംഭവിച്ചതെന്നു കരുതി, ആറാംക്ലാസ്സുകാരന് ദാരുണാന്ത്യം

death|bignewslive

കുമളി: പാമ്പ് കടിയേറ്റ് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വണ്ടിപ്പെരിയാറിലാണ് സംഭവം. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകന്‍ സൂര്യ ആണു മരിച്ചത്.

പതിനൊന്നുവയസ്സായിരുന്നു. വണ്ടിപ്പെരിയാര്‍ ഗവ.യുപി സ്‌കൂളിലെ വിദ്യാര്‍ഥിയായായ സൂര്യ കഴിഞ്ഞ 27നു സ്‌കൂളില്‍നിന്നു മടങ്ങിയയെത്തിയതു മുതല്‍ കാലില്‍ നീരുണ്ടായിരുന്നു.

എന്നാല്‍ കളിക്കുന്നതിനിടെ ഉളുക്ക് ഉണ്ടായി സംഭവിച്ചതെന്നു കരുതി ഉടന്‍ ചികിത്സ തേടിയിരുന്നില്ല. കുട്ടി അടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു.

അതിനിടെ തിരുമ്മുചികിത്സയും നടത്തി. എന്നാല്‍ ഞായറാഴ്ച രാവിലെ ശരീരമാസകലം നീരു ബാധിച്ചതിനെത്തുടര്‍ന്നു വണ്ടിപ്പെരിയാര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചു. പിന്നീടു തേനി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തിയ ഉടന്‍ മരണം സംഭവിക്കുകയായിരുന്നു.

തുടര്‍ന്നു നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. സൂര്യയുടെ മാതാപിതാക്കള്‍ മരിച്ചതോടെ സഹോദരി ഐശ്വര്യയ്ക്കും ഭര്‍ത്താവിനും ഒപ്പമായിരുന്നു കുട്ടിയുടെ താമസം.

Exit mobile version