വയനാട്ടില്‍ കാട്ടാനയുടെ മുന്നില്‍ ബൈക്ക് മറിഞ്ഞ് വീണു, പോലീസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

പുല്‍പ്പള്ളി: പാക്കം – കുറുവ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പോലീസുകാരന്‍ കാട്ടാനയുടെ മുമ്പില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുചക്രവാഹനം മറിഞ്ഞ് വീണ് കാലിനും കൈക്കും പരിക്കേറ്റതൊഴിച്ചാല്‍ മരണം മുന്നില്‍ കണ്ട് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പനമരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ വെളുകൊല്ലി ഊരിലെ സി ആര്‍ അജേഷ് (27).

കുറുവ ചെറിയമല സ്വദേശിയായ അജേഷ് വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ഭാര്യയുടെ വീട്ടില്‍ നിന്ന് ജോലിക്കായി സ്റ്റേഷനിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു സംഭവം. വെളുകൊല്ലിയില്‍നിന്നും പാക്കം – കുറുവ റോഡിലൂടെ വരുന്നതിനിടെ വളവില്‍ കാട്ടാനയെ കാണുകയായിരുന്നു. ആനക്ക് തൊട്ടടുത്തെത്തിയ അജേഷിന്റെ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി.

പെട്ടെന്ന് തന്നെ ബൈക്ക് ആനയുടെ മുന്നിലേക്ക് മറിഞ്ഞുവീണു. പിന്നെ സംഭവിച്ചത് അജേഷിന് ഓര്‍ക്കാന്‍ തന്നെ ഭയമാകുന്ന രക്ഷപ്പെടലായിരുന്നു. മുന്‍കാലിനാലോ തുമ്പിക്കൈ കൊണ്ടോ കൊമ്പന്‍ ആക്രമിക്കുമെന്നുറപ്പിച്ച ആ നിമിഷം ധൈര്യം വീണ്ടെടുത്ത് പിടഞ്ഞെഴുന്നേറ്റ അജേഷ് തിരിച്ച് വെളുകൊല്ലി ഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.

ബൈക്ക് മറിഞ്ഞപ്പോള്‍ കാലിനും കൈയ്ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് അന്ന് തന്നെ പുല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

Exit mobile version