തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു, കോര്‍പറേഷന്‍ നല്‍കിയ ശുപാര്‍ശക്ക് സര്‍ക്കാര്‍ അനുമതി

സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കാനുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങുന്നു. സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കാനുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.

ഒരു വഴിപോലുമില്ലാതെ തകര്‍ച്ചയിലായ ഒറ്റമുറി വീടായിരുന്നു ജോയിയുടേത്. ഒരാള്‍ക്ക് നടന്നു ചെല്ലാന്‍ പോലും കഴിയാത്ത വീട്ടിലേക്ക് ജോയിയുടെ മൃതദേഹം പോലും അവസാനമായി കൊണ്ടുപോകാന്‍ പ്രയാസമായിരുന്നു.

സഹോദരന്റെ വീട്ടിലായിരുന്നു അന്ന് നാട്ടുകാര്‍ക്ക് അന്ത്യോപചാരമൊരുക്കാന്‍ സൗകര്യമൊരുക്കിയത്. ജോയിയുടെ മരണത്തോടെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തനിച്ചായ അമ്മയെ പുനരധിവസിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ആ ശുപാര്‍ശയാണ് അംഗീകരിച്ചിരിക്കുന്നത്.

3 സെന്റില്‍ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി കോര്‍പ്പറേഷന് നല്‍കണം. സബ്‌സിഡി വ്യവസ്ഥകള്‍ക്ക് വിധേയമായി അതില്‍ കോര്‍പ്പറേഷന്‍ വീട് നിര്‍മ്മിക്കുക. എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി അമ്മയെ പുനരധിവസിപ്പിക്കുമെന്നാണ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്.

Exit mobile version