‘ കരാറില്‍ പറയാത്ത കാര്യങ്ങള്‍ ചിത്രീകരണ വേളയില്‍ അഭിനേത്രികള്‍ക്ക് ചെയ്യേണ്ടി വരുന്നു’ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

മലയാള സിനിമ മേഖലകളില്‍ നടന്നുവരുന്ന പലവിധത്തിലുള്ള ചൂഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.

കൊച്ചി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. മലയാള സിനിമ മേഖലകളില്‍ നടന്നുവരുന്ന പലവിധത്തിലുള്ള ചൂഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.

സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ലാത്തയിടമാണ് മലയാള സിനിമയെന്ന് അക്കമിട്ട് നിരത്തുന്ന വിവരങ്ങളാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ഓരോ വരികളിലൂടെയും പുറത്തു വരുന്നത്.

ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പുള്ള കരാറില്‍ പറയാത്ത കാര്യങ്ങള്‍ ചിത്രീകരണ വേളയില്‍ അഭിനേത്രികള്‍ക്ക് ചെയ്യേണ്ടി വരുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 170മത്തെ പേജിലെ 328മത്തെ പാരഗ്രാഫിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. പ്രതിഫലം അടക്കമുള്ള കാര്യങ്ങള്‍ കരാറില്‍ പറയാറില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

നഗ്‌നത എത്രത്തോളം പ്രദര്‍ശിപ്പിക്കണം എന്ന കാര്യം സംബന്ധിച്ച ഒരു മുന്നറിയിപ്പും കരാറില്‍ ലഭിച്ചിട്ടില്ലെന്നാണ് ഒരു നടി ഹേമ കമ്മിറ്റിയോട് പറഞ്ഞിരിക്കുന്നത്. വളരെ കുറച്ച് ശരീര ഭാഗങ്ങള്‍ മാത്രമെ കാണിക്കൂ എന്ന് പറഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ച ശേഷം അണിയറക്കാര്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നു.

ചിത്രീകരണം തുടങ്ങുമ്പോള്‍ ലിപ് ലോക്ക് സീനുകളില്‍ വരെ അഭിനയിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും ഈ നടി വെളിപ്പെടുത്തിയിരിക്കുന്നു. പുറക് വശമെ കാണിക്കൂ എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കരാറില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഷൂട്ടിംഗ് അവസാനിപ്പിച്ച് സെറ്റില്‍ നിന്നും പുറത്തേക്ക് പേകേണ്ട അവസ്ഥയാണ് നടിയ്ക്ക് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Exit mobile version