വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം, എഴുതി തള്ളുന്നതില്‍ അതാത് ബാങ്കുകള്‍ അന്തിമ തീരുമാനം എടുക്കും

വായ്പ എഴുതി തള്ളുന്നതില്‍ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ സമിതി യോഗത്തിലാണ് തീരുമാനം.

എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളില്‍ നിന്ന് എടുക്കും. വായ്പ എഴുതി തള്ളുന്നതില്‍ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

എല്ലാവരും മരിച്ച കുടുംബങ്ങള്‍, കുടുംബനാഥന്‍ മരിച്ച കുടുംബങ്ങള്‍ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന ശുപാര്‍ശയാണ് നല്‍കുക. വായ്പ പൂര്‍ണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാന്‍ സമിതിക്ക് അധികാരമില്ല.

കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ എഴുതി തള്ളാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. കാര്‍ഷിക വായ്പകള്‍ക്ക് അഞ്ച് വര്‍ഷത്തെ സാവകാശം അനുവദിക്കും. ആദ്യ ഒരു വര്‍ഷം മൊറോട്ടോറിയം ഉണ്ടാകും. അത് ചെറുകിട സംരംഭകര്‍ക്ക് കൂടി ബാധകമാക്കാനും ബാങ്കേഴ്‌സ് സമിതി ശുപാര്‍ശ നല്‍കും.

അതേസമയം, ഏറ്റവും അധികം വായ്പ നല്‍കിയത് ഗ്രാമീണ്‍ ബാങ്കാണ്. ആകെ 12 ബാങ്കുകളിലായാണ് ദുരന്ത ബാധിതരുടെ വായ്പ ബാധ്യതകളുള്ളത്. 3220 പേര്‍ 35.32 കോടി വായ്പ എടുത്തിട്ടുണ്ട്. അതില്‍ കൃഷി വായ്പ 2460 പേര്‍ എടുത്തിട്ടുണ്ട്. അത് 19.81 കോടിയാണ്. 245 പേര്‍ ചെറുകിട സംരംഭകരാണ്.

Exit mobile version