റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോ മോഷ്ടിച്ച് വിറ്റു, മലപ്പുറത്ത് 3 പേര്‍ അറസ്റ്റില്‍

നിരവധി മോഷണ കേസുകളില്‍ പ്രതിയായ രണ്ട് പേര്‍ അടക്കമുള്ള പ്രതികളാണ് അറസ്റ്റിലായത്.

പൊന്നാനി: മലപ്പുറം കണ്ടനകത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച് വിറ്റ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. തവനൂര്‍ സ്വദേശി ഗോപി എന്നയാളുടെ ഓട്ടോറിക്ഷയാണ് ഇവര്‍ മോഷ്ടിച്ച് വിറ്റത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ രണ്ട് പേര്‍ അടക്കമുള്ള പ്രതികളാണ് അറസ്റ്റിലായത്.

കോലോളമ്പ് സ്വദേശി പ്രശാന്ത് എന്ന കീടം പ്രശാന്ത്, പൊന്നാനി സ്വദേശി അന്‍സാര്‍ എന്ന ചട്ടി അന്‍സാര്‍, മാട്ടം സ്വദേശി നൗഷാദ് അലി എന്നിവരാണ് പിടിയിലായത്.

പ്രശാന്തും അന്‍സാറും ഓട്ടോറിക്ഷ മോഷ്ട്ടിച്ചവരും നൗഷാദ് അലി ഓട്ടോറിക്ഷ വില്‍ക്കാന്‍ സഹായിച്ച ആളുമാണ്. ഒന്നാം പ്രതി പ്രശാന്ത് നിരവധി മൊബൈല്‍ ഫോണ്‍, ബൈക്ക് മോഷണ കേസുകളിലെ പ്രതിയാണ്. ഇയാള്‍ക്കെതിരെ വധശ്രമത്തിനും കേസുണ്ട്.

മലപ്പുറത്ത് നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞ പ്രശാന്തിനെ പത്തനംതിട്ട ആറന്മുളയില്‍ ഒരു പപ്പട നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. രണ്ടാം പ്രതി അന്‍സാറും നിരവധി കേസുകളില്‍ പ്രതിയാണ്. വീട് കുത്തിത്തുറന്ന് കവര്‍ച്ച, മൊബൈല്‍ മോഷണം ഉള്‍പടെ തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആയി 21 കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

ചങ്ങരംകുളം കാഞ്ഞിയൂരിലെ വാടക വീട്ടില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളേയും മറ്റും നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.

Exit mobile version