ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിനുള്ളില്‍ 16കാരിയെ കൂട്ടബലാത്സാഗത്തനിരയാക്കി, ഡ്രൈവര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

ഡെറാഡൂണ്‍ ബസ് സ്റ്റാന്റിലെ സുരക്ഷാ ജീവനക്കാരാണ് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ഡെറാഡൂണ്‍: ഡെറാഡൂണില്‍ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിനുളളില്‍ 16 കാരിയെ കൂട്ടബലാത്സാഗത്തനിരയാക്കി. സംഭവത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണ്‍ ബസ് സ്റ്റാന്റിലെ സുരക്ഷാ ജീവനക്കാരാണ് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ക്രൂര പീഡനം നടന്നത്. ഉടന്‍ തന്നെ വിവരം ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ് നമ്പറില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയി. തുടര്‍ച്ചയായ കൗണ്‍സിലിങ്ങിലൂടെയാണ് പെണ്‍കുട്ടി മാനസിക നില വീണ്ടെടുത്തത്. അപ്പോഴാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്ത് വന്നത്.

ഡെറാഡൂണിലെ ഐഎസ്ബിടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിലാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ബസ് ഡ്രൈവറും കണ്ടക്ടറും മറ്റു 3 പേരും ചേര്‍ന്നാണ് നിര്‍ത്തിയിട്ടിരുന്ന ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

മൊറാദാബാദ് സ്വദേശിയായ പെണ്‍കുട്ടിയെ പഞ്ചാബില്‍ എത്തിക്കാം എന്ന പേരിലായിരുന്നു ഡല്‍ഹിയില്‍ നിന്നും പ്രതികളിലൊരാളായ ഡ്രൈവര്‍ ബസില്‍ കയറ്റിയത്. ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലെ ബസ്സ്റ്റാന്റില്‍ എത്തിയായിരുന്നു പീഡനം. പീഡന ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ വണ്ടിയില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു.

ശിശുക്ഷേമ സമിതിയുടെ പരാതിയില്‍ ഡെറാഡൂണ്‍ പോലീസ് കേസെടുത്തു. തുടര്‍ന്നുളള സിസിടിവി പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തിലാണ്.

Exit mobile version