വണ്ടിയില്‍ നിന്ന് ചാടാന്‍ ശ്രമം, പിന്നാലെ കഴുത്തുമുറിച്ച് ആത്മഹത്യാശ്രമം; കൊടൈക്കനാലില്‍ മദ്യപിച്ചും ലഹരി ഉപയോഗിച്ചും മലയാളി യുവാവിന്റെ പരാക്രമം

യുവാവ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചെന്നൈ: മദ്യപിച്ചും ലഹരി ഉപയോഗിച്ചും കൊടൈക്കനാലില്‍ മലയാളി യുവാവിന്റെ പരാക്രമം. കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശി നാജിയാണ് പരാക്രമം നടത്തിയത്. യുവാവ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലേക്ക് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മലപ്പുറം സ്വദേശി 23കാരനായ നാജി എത്തിയത്. രണ്ട് ദിവസം കൊടൈക്കനാലില്‍ തങ്ങിയ സംഘം അമിതമായി മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

ലഹരി ഉള്ളില്‍ ചെന്നത്തോടെ സുബോധം നഷ്ടമായ നാജി ഓടുന്ന വണ്ടിയില്‍ നിന്ന് പുറത്തു ചാടാന്‍ ശ്രമിച്ചു. പരിക്കേറ്റ നാജിയെ സുഹൃത്തുക്കള്‍ കൊടൈക്കനാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്.

ആശുപത്രി ജനാല കൈകൊണ്ട് തകര്‍ത്ത നാജി ജനല്‍ ചില്ലുപയോഗിച്ച് സ്വന്തം കഴുത്തു മുറിക്കാന്‍ ശ്രമിച്ചു. പരിഭ്രാന്തരായ നഴ്‌സുമാരും രോഗികളും കൂട്ടിരിപ്പുകാരും നിലവിളിച്ചതോടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് നാജിയെ കീഴ്‌പ്പെടുത്തി. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം നാജിയെ മദബുറയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version