ഹെല്‍മറ്റ് കൊണ്ട് ബസ്സിന്റെ ചില്ല് എറിഞ്ഞുതകര്‍ത്ത് ബൈക്കിലെത്തിയ സംഘം, യാത്രക്കാര്‍ക്ക് പരിക്ക്

bus attacked|bignewslive

തൃശൂര്‍: ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടംഗ അക്രമി സംഘം സ്വകാര്യ ബസ്സിന് നേരെ ആക്രമണം നടത്തി. തൃശ്ശൂരിലാണ് സംഭവം. ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ അന്‍സാര്‍ ആശുപത്രിക്ക് സമീപത്ത് വച്ചാണ് സംഭവം.

ആക്രമണത്തില്‍ ബസ്സിലെ യാത്രക്കാര്‍ക്ക് പരിക്ക് പറ്റി. കോഴിക്കോടുനിന്നും തൃശൂര്‍ക്ക് പോകുകയായിരുന്ന ഭായി ലിമിറ്റഡ് ബസിനു നേരേയാണ് ആക്രമണമുണ്ടായത്.

ബസിന് എതിരെ വന്നിരുന്ന യുവാക്കള്‍ ബസിനു മുന്നില്‍ ബൈക്ക് നിര്‍ത്തി ഹെല്‍മെറ്റ് എറിഞ്ഞ് മുന്‍വശത്തെ ചില്ല് തകര്‍ക്കുകയായിരുന്നു. പിന്നാലെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ബസിന് മുന്നിലിരുന്ന് യാത്ര ചെയ്തിരുന്ന കൂറ്റനാട് തെക്കത്തു വളപ്പില്‍ അബൂബക്കര്‍ മകള്‍ റസ്ല (18), മരത്തംകോട് കോലാടിയില്‍ പ്രതീഷ് ഭാര്യ അശ്വതി (38) എന്നിവര്‍ക്ക് ഹെല്‍മെറ്റ് ആക്രമണത്തില്‍ പരിക്കേറ്റു.

ഇവരെ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ സമീപത്തെ ബാറില്‍ നിന്നും മദ്യപിച്ചെത്തിയ സംഘമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇവര്‍ ബാറിലും അക്രമണം ഉണ്ടാക്കിയതായി അറിയുന്നു. കുന്നംകുളം പൊലീസ് പരിസരത്തെ സി.സി.ടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version