ജൂനിയര്‍ ഡോക്ടറുടെ ക്രൂരകൊലപാതകം, രാജ്യമാകെ പ്രതിഷേധം ശക്തം, അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ, കേരളത്തിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും

തിരുവനന്തപുരം: രാജ്യത്തെ ഒന്നടങ്കം നടുക്കിയ കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഐഎംഎ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍.

ആശുപത്രികള്‍ സേഫ് സോണുകള്‍ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാര്‍ക്കെതിരായ ആക്രമണം തടയാന്‍ കേന്ദ്ര നിയമം വേണം, ആശുപത്രിയില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.

രാജ്യവ്യാപകമായി സൂചനാ പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തു. ശനിയാഴ്ച (ഓഗസ്റ്റ് 17) രാവിലെ ആറുമുതല്‍ 24 മണിക്കൂര്‍ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

അത്യാഹിത അടിയന്തര സേവനങ്ങള്‍ക്കു മുടക്കമുണ്ടാകില്ല. എന്നാല്‍ ഒപികളും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, കേരളത്തിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പണിമുടക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയും ഒപി ബഹിഷ്‌കരിച്ചുമായിരിക്കും സമരം. സമരത്തില്‍ നിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കിയിരുന്നു.

Exit mobile version