യാത്രക്കാരുടെ ആവശ്യം; പാലരുവി എക്‌സ്പ്രസിന് ഇന്ന് മുതല്‍ നാല് അധിക കോച്ചുകള്‍

ഒരു സ്ലീപ്പറും മൂന്ന് ജനറല്‍ കോച്ചുകളുമാണ് കൂട്ടുക.

തിരുവനന്തപുരം: യാത്രക്കാരുടെ നിരന്തരമായുള്ള ആവശ്യം പരിഗണിച്ച് തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസിന് (ട്രെയിന്‍ നമ്പര്‍ 16791, 16792) ഇന്ന് മുതല്‍ നാല് അധിക കോച്ചുകള്‍. ഒരു സ്ലീപ്പറും മൂന്ന് ജനറല്‍ കോച്ചുകളുമാണ് കൂട്ടുക. ഇതോടെ ട്രെയിനില്‍ 18 കോച്ചുകളുണ്ടാകും.

നാളെ മുതല്‍ ട്രെയിന്‍ തൂത്തുക്കുടിയിലേക്ക് നീട്ടുകയും ചെയ്യും. തുടക്കത്തില്‍ പുനലൂര്‍ വരെയായിരുന്നു പാലരുവി എക്‌സ്പ്രസ്. പിന്നീട് ചെങ്കോട്ടയിലേക്കും തുടര്‍ന്ന് തിരുനെല്‍വേലിയിലേക്കും നീട്ടുകയായിരുന്നു. ഇപ്പോള്‍ തൂത്തുക്കുടിയിലേക്ക് നീട്ടിയിരിക്കുകയാണ്. നാളെ ഉച്ച കഴിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്‌ലാഗ് ഓഫ് ചെയ്യും.

വേണാട് എക്‌സ്പ്രസ് എറണാകുളം ജങ്ഷനിലേക്ക് എത്താതായതോടെ പാലരുവിയില്‍ കയറുന്ന യാത്രക്കാരുടെ എണ്ണം കൂടിയിരുന്നു. ജോലിക്കും പഠനത്തിനുമായി ദൈനംദിന യാത്രയ്ക്ക് കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലെ നിരവധി യാത്രക്കാര്‍ പാലരുവിയെ ആശ്രയിക്കുന്നുണ്ട്.

കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകള്‍ നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാലരുവിയ്ക്കും വേണാടിനും ഇടയില്‍ മെമുവോ പാസഞ്ചറോ അടിയന്തരമായി വേണമെന്നാണ് യാത്രക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം യാത്രക്കാര്‍ പ്രതിഷേധിച്ചത്.

Exit mobile version