ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം: ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റില്‍

ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആണ്‍സുഹൃത്തിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.

ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കുഴിച്ചുമൂടാന്‍
ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റില്‍. തകഴി സ്വദേശിയാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആണ്‍സുഹൃത്തിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. കുഞ്ഞിന്റെ അമ്മ ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.

കൊലപാതകം ആണോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്ന് പോലീസ് പറഞ്ഞു. മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രസവത്തിനിടെ തന്നെ കുഞ്ഞ് മരിച്ചതാണോ അതോ ജനിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നോ എന്ന കാര്യമാണ് ഇനി കണ്ടെത്താനുള്ളത്.

കുഞ്ഞിനെ വീട്ടിലാണ് പ്രസവിച്ചത്. ശാസ്ത്രീയ പരിശോധനാഫലം വന്ന ശേഷം മാത്രമേ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. ഒന്നിച്ച് പഠിച്ചവരും വിവാഹിതരാവാന്‍ തീരുമാനിച്ചവരുമാണ് പെണ്‍കുട്ടിയും ആണ്‍സുഹൃത്തും. പിന്നെ എന്തിനിങ്ങനെ ചെയ്തു എന്നതിലാണ് ദുരൂഹത.

വീട്ടില്‍ പറയാതെ 60 കിലോമീറ്റര്‍ അകലെയുള്ള ആണ്‍സുഹൃത്തിനെ വിളിച്ചുവരുത്തി മൃതദേഹം കൈമാറുകയായിരുന്നു. അയാള്‍ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ പാട ശേഖരത്തിലാണ് കുഞ്ഞിനെ മറവുചെയ്തത്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം കൂടുതല്‍ ചോദ്യംചെയ്യും. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

Exit mobile version