ഷിരൂര്‍ മണ്ണിടിച്ചില്‍: കുംട കടലില്‍ നിന്ന് ഒരു പുരുഷ മൃതദേഹം കണ്ടെത്തി, ‘കൈയ്യില്‍ വളയുണ്ട്’ , ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല: ഈശ്വര്‍ മല്‍പെ

കാലില്‍ വല കുടുങ്ങിയ നിലയില്‍ പുരുഷ മൃതദേഹമാണെന്നും കൈയ്യില്‍ വളയുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.

കര്‍ണാടക: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ
കുംട കടലില്‍ നിന്നും ജീര്‍ണാവസ്ഥയില്‍ ഒരു മൃതദേഹം കണ്ടെത്തി. ഈശ്വര്‍ മല്‍പെ ഇക്കാര്യം പറഞ്ഞത്.

ഒറ്റ കാഴ്ചയില്‍ സ്ഥിരീകരിക്കാന്‍ സാധിക്കാത്ത നിലയില്‍ ജീര്‍ണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളത്. കാലില്‍ വല കുടുങ്ങിയ നിലയില്‍ പുരുഷ മൃതദേഹമാണെന്നും കൈയ്യില്‍ വളയുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോയ ബോട്ടിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. സ്ഥലത്ത് നിന്ന് ഒഡിഷ സ്വദേശിയെയും കാണാതായിട്ടുണ്ട്. ഇദ്ദേഹത്തിന്റേതാണോ മൃതദേഹമെന്നത് കൈയ്യിലെ വള നോക്കിയാലേ സ്ഥിരീകരിക്കാനാവൂ.

എന്നാല്‍ ഇത് ആരുടേതാണെന്ന് ഡിഎന്‍എ പരിശോധന നടത്തിയാലേ സ്ഥിരീകരിക്കാനാവൂ എന്ന് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫ് പ്രതികരിച്ചു.

കടലില്‍ 25 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് പോകാന്‍ ഒന്നര മണിക്കൂര്‍ സമയമെടുക്കുമെന്ന് ഈശ്വര്‍ മല്‍പ്പെ അറിയിച്ചിട്ടുണ്ട്. മറ്റൊരു ബോട്ടില്‍ അങ്ങോട്ട് പോകാനാണ് ഇദ്ദേഹത്തിന്റെ ആലോചന. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് വരുമോയെന്നതില്‍ പോലീസുകാരുമായി ചര്‍ച്ച ചെയ്താവും തീരുമാനമുണ്ടാവുക.

Exit mobile version