അവധിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അടിയന്തരമായി തിരിച്ചെത്തണം; വയനാടിന് പുറമെ മലപ്പുറത്തും കോഴിക്കോടും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

വയനാട്ടിലെ ഉരുള്‍പ്പൊട്ടലിന്റെയും വടക്കന്‍ ജില്ലകളിലെ റെഡ് അലര്‍ട്ടിന്റെയും സാഹചര്യത്തില്‍ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. വയനാടിന് പുറമെ സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

പെട്ടെന്ന് തന്നെ ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കാനും വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കാനും മന്ത്രി നിര്‍ദേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള ടീമും പുറപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ജറി, ഓര്‍ത്തോപീഡിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും അയയ്ക്കുന്നതാണ്. നഴ്സുമാരേയും അധികമായി നിയോഗിക്കണം. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കും. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്.

സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാന്‍ കെഎംഎസ്‌സിഎല്‍ന് നിര്‍ദേശം നല്‍കി.
also read- ലോമീറ്ററുകള്‍ അകലെ മുണ്ടേരിയിലേക്ക് ഒഴുകി മൃതദേഹങ്ങള്‍; നാലിരട്ടി വീതിയില്‍ ഒഴുകി പുഴ; ആദ്യം കണ്ടത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; മരണസംഖ്യ 44 ആയി
ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അധികമായി എത്തിക്കും. മലയോര മേഖലയില്‍ ഓടാന്‍ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ആവശ്യമെങ്കില്‍ താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കുമെന്നും അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കണമെന്ന് ആരോഗ്യമനന്ത്രി നിര്‍ദേശം നല്‍കി.

Exit mobile version