ഒമ്പത് തവണ ഡൈവിങ് നടത്തി ഈശ്വർ മാൽപെ;സീറോ വിസിബിലിറ്റിയിൽ തടഞ്ഞ് തിരച്ചിൽ; നാളെ വീണ്ടും തിരച്ചിലിനിറങ്ങും

ബംഗളൂരു: നദിയിൽ മുങ്ങിപ്പോയെന്ന് കരുതുന്ന അർജുന്റെ ട്രക്ക് കണ്ടെത്താനായി നടത്തുന്ന ഇന്നത്തെ തിരച്ചിൽ അവസാനിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താനായില്ല. നദിയിലെ സീറോ വിസിബിലിറ്റി ദൗത്യസംഘത്തിന് വലിയ തടസമാണ് വരുത്തിയിരിക്കുന്നത്. വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി. ദൗത്യം ഇന്നും അതീവ ദുഷ്‌കരമായിരുന്നു.

വലിയ കല്ലുകളല്ലാതെ മറ്റൊന്നും കാണാൻ സാധിച്ചില്ലെന്നും ട്രക്കിനടുത്തെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഈശ്വർ മാൽപെ പറഞ്ഞതായി മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് പറഞ്ഞു.

തിരച്ചിൽ നാളെയും തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. ഏറെ ദുഷ്‌കരമായ ഡൈവിങിൽ നിന്ന് പിൻമാറാതെ ഇരുട്ട് വീഴും വരെ ഈശ്വർ മാൽപെ ദൗത്യം തുടരുകയായിരുന്നു. ഒൻപത് തവണ മാൽപെ ഡൈവിങ് നടത്തിയെങ്കിലും ഫലം കണ്ടില്ല. അദ്ദേഹം തിരച്ചിൽ നടത്തിയ പ്രദേശത്ത് മുള കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
ALSO REA-അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട്ട് ചികിത്സയില്‍ കഴിയുന്ന മൂന്നര വയസുകാരന്റെ നില ഗുരുതരം
അതേസമയം, മൂന്നാം തവണ നടത്തിയ ഡൈവിൽ മാൽപെ ഒഴുകിപ്പോയി. ശരീരത്തിൽ കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകട കാരണം. നാവിക സേന സുരക്ഷിതമായി ഈശ്വർ മൽപെയെ കരയ്ക്കെത്തിച്ചു. ലോഹ സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലത്താണ് ഡൈവ് ചെയ്തത്. സ്പോട്ട് നാല് കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ.

Exit mobile version