ഷിരൂരിലെ മണ്ണിടിച്ചില്‍; ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി, വെല്ലുവിളിയായി കനത്ത മഴയും, കാറ്റും, പുഴയിലെ കുത്തൊഴുക്കും

ഗംഗാവലി നദിയില്‍ അര്‍ജുന്റെ ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് തെരച്ചില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

ബെംഗളൂരു: ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി. ഗംഗാവലി നദിയില്‍ അര്‍ജുന്റെ ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് തെരച്ചില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

കനത്ത കാറ്റ് വീശുന്നതിനാലും കുത്തൊഴുക്ക് കൂടിയതിനാലും ഇന്ന് ഇനി രക്ഷാപ്രവര്‍ത്തനം ഉണ്ടാവില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. ട്രക്കിന്റെ രൂപത്തില്‍ കണ്ട കോര്‍ഡിനേറ്റുകള്‍ കൃത്യമായി മാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെ ഇപ്പോള്‍ ഇറങ്ങാന്‍ ഒരു വഴിയും ഇല്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

നാവിക സേനയുടെ സംഘം ലോറി കണ്ടെത്തിയ സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. അതിശക്തമായ മഴയെ അവഗണിച്ച് 3 ബോട്ടുകളിലായി 18 പേര്‍ അടങ്ങുന്ന സംഘം നദിയിലേക്ക് പോയെങ്കിലും തെരച്ചില്‍ നടത്താന്‍ കഴിയാതെ വരുകയായിരുന്നു.

ശാസ്ത്രീയമായ പരിശോധനയിലൂടെ ട്രക്ക് കണ്ടെത്തിയതിന് ശേഷമാണ് നാവിക സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് അടങ്ങുന്ന വലിയ സംഘം നദിയിലേക്ക് പോയത്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനം വളരെ ദുഷ്‌കക്കരമാണ്. എത്രത്തോളം മണ്ണ് നദിയില്‍ ട്രക്കിന് മുകളിലുണ്ടെന്നതിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവന്‍ മാറ്റിയാല്‍ മാത്രമേ ലോറി പുറത്തെടുക്കാന്‍ കഴിയുകയുള്ളു.

അതേസമയം, അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഒന്‍പതാം ദിവസം എത്തുന്നതിനിടെയാണ് ലോറി കണ്ടെത്തിയെന്ന നിര്‍ണായക വിവരം പുറത്ത് വരുന്നത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ജില്ലാ പോലീസ് മേധാവിയും സ്ഥിരീകരിച്ചു.

Exit mobile version