വഴക്കിട്ടതിന് പിന്നാലെ മരിയ ജീവനൊടുക്കി; മരണവാർത്തയറിഞ്ഞ് ഭർത്താവ് ആശുപത്രിയിൽ ജീവനൊടുക്കി; അനാഥരായി പിഞ്ചുമക്കൾ

കരുമാല്ലൂർ: ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് തൂങ്ങി മരിക്കാൻ ശ്രമിച്ച യുവതി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഭർത്താവ് ആശുപത്രിയിൽ തൂങ്ങിമരിച്ചു. ഇരുവരുടേയും രണ്ടുവയസുപോലും തികയാത്ത കുഞ്ഞുമക്കൾ അനാഥരുമായി. എറണാകുളം ആലങ്ങാടാണ് സംഭവം. ആലങ്ങാട് കൊങ്ങോർപ്പിള്ളി മനയ്ക്കപ്പറമ്പിനുസമീപം താമസിക്കുന്ന ശാസ്താംപടിക്കൽ ജോർജിന്റെ മകൻ ഇമ്മാനുവൽ (29), ഭാര്യ മരിയ റോസ് (21) എന്നിവരാണ് മരിച്ചത്.

വിവാഹം കഴിഞ്ഞ് രണ്ടുവർഷംമുൻപാണ് ഇരുവരും കൊങ്ങോർപ്പിള്ളിയിൽ താമസമാക്കിയത്. ദമ്പതികൾക്ക് ഒന്നര വയസുള്ള കുഞ്ഞും 28 ദിവസംമാത്രം പ്രായമുള്ള ഒരു കുഞ്ഞുമാണ് ഉള്ളത്. പിഞ്ചുമക്കൾ അനാഥരായതിന്റെ നോവിലാണ് വാർത്തയറിഞ്ഞവരെല്ലാം.

ശനിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അന്നേ ദിവസം അയൽക്കാരുമായി ഇമ്മാനുവൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതേചൊല്ലി മരിയ ഇമ്മാനുവലിനെ ശാസിക്കുകയും ഇരുവരും വഴക്കടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരിയ മുറിയിൽകയറി വാതിലടച്ച ശേഷം തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ഉടനെ തന്നെ മരിയയെ രക്ഷിക്കാൻ ശ്രമിച്ച ഇമ്മാനുവലും ബന്ധുക്കളും ചേർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരമം സംഭവിച്ചു.

ഇക്കാര്യമറിഞ്ഞ ഇമ്മാനുവൽ ആശുപത്രിയിലെ മുറിക്കകത്ത് തുങ്ങിമരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോലീസെത്തി മേൽനടപടികൾക്കുശേഷം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
ALSO READ-ചാലക്കുടിയിൽ ട്രെയിൻ വരുന്നത് കണ്ട് പാളത്തിൽ നിന്നും പുഴയിലേക്ക് ചാടിയത് നാലുപേർ; ഒരാളെ ട്രെയിനിടിച്ചെന്നും ലോക്കോ പൈലറ്റിന്റെ മൊഴി; തിരച്ചിൽ
ഇമ്മാനുവലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. തിങ്കളാഴ്ച രാവിലെ മരിയ റോസിന്റെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും സംസ്‌കാരം കൊങ്ങോർപ്പിള്ളി സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 04712552056)

Exit mobile version