അര്‍ജുന്റെ വണ്ടി ഒഴുകി പോയിട്ടില്ല, പോയത് ടാങ്കര്‍ മാത്രം; വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി അഭിലാഷ് ചന്ദ്രന്‍.

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി അഭിലാഷ് ചന്ദ്രന്‍. അങ്കോളയിലെ പഞ്ചര്‍ കടയില്‍ നിന്നും തന്റെ വാഹനത്തിന്റെ ടയര്‍ നന്നാകുന്നതിനിടെ വലിയ ഒരു ശബ്ദം കേട്ടുവെന്നും നോക്കിയപ്പോള്‍ മണ്ണിടിച്ചിലില്‍ ഒരു ടാങ്കര്‍ ഗംഗാവലി നദിയിലേക്ക് ഒലിച്ചുപോവുന്നതായി കണ്ടുവെന്നും അഭിലാഷ് പറയുന്നു.

എന്നാല്‍ അര്‍ജുന്‍ ഉണ്ടായിരുന്നെന്ന് പറയുന്ന ട്രാക്ക് നദിയിലേക്ക് ഒഴുകി പോകുന്നതായി താന്‍ കണ്ടില്ലെന്നും അഭിലാഷ് പറഞ്ഞു. മണ്ണിടിച്ചില്‍ നടന്നതിന് നൂറ് മീറ്റര്‍ ഇപ്പുറത്താണ് പഞ്ചര്‍കട സ്ഥിതി ചെയ്തിരുന്നത്.

അര്‍ജുന്റെ വാഹനം ഒഴുകി പോകാന്‍ സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു. റോഡിന്റെ എതിര്‍ വശത്താണ് അര്‍ജുന്റെ ട്രക്ക് നിര്‍ത്തിയിട്ടിരുന്നത്. റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡര്‍ ഉള്ളത് കൊണ്ട് തന്നെ അതിന് സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു.

അര്‍ജുന്റെ വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന തൊട്ടടുത്ത് മറ്റൊരു ടാങ്കര്‍ നിര്‍ത്തിയിട്ടിരുന്നു. പിന്നീട് മണ്ണിടിച്ചില്‍ തുടര്‍ന്നപ്പോള്‍ അവിടെ നിന്നും ആ ടാങ്കര്‍ മാറ്റിയിട്ടു. ആ സമയം അര്‍ജുന്റെ വാഹനം അവിടെയുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ വാഹനം മണ്ണില്‍ ആണ്ടുപോയിട്ടുണ്ടാവാനാണ് സാധ്യതയെന്നും അഭിലാഷ് പറഞ്ഞു.

Exit mobile version