അമീബിക് മസ്തിഷ്‌കജ്വരം; കാരാക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വിലക്കി; ഇവിടെ കുളിച്ചവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ ചികിത്സതേടണം

കണ്ണൂർ: കാരാക്കുണ്ടിൽ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ചതിനെ തുടർന്നെന്ന് സംശയം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാരാക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കഉള്ള പ്രവേശനം വിലക്കി. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരമാണ് പഞ്ചായത്ത് പ്രവേശന നിരോധനം ഏർപ്പെടുത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ഇവിടെ കുളിച്ച കുട്ടിക്കാണ് ഇന്നലെ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. ഈ ദിവസം ഇവിടെ കുളിച്ചവർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണാൻ നിർദേശം നൽകിയിരിക്കുകയാണ്.

പനിയെ തുടർന്ന് ആദ്യം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കണ്ണൂർ അഡി. ഡിഎംഒ ഡോ. കെസി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

അതേസമയം, കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽനിന്ന് തന്നെയാണോ കുട്ടിക്ക് അസുഖം ബാധിച്ചത് എന്നറിയാൻ വെള്ളച്ചാട്ടത്തിലെയും വീട്ടിലെയും വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. വിശദ പരിശോധന റിസൾട്ട് വരുന്നതു വരെ താൽകാലികമായാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിർത്തി വെച്ചത്.
ALSO READ- മഴ അവധി ചോദിച്ചുള്ള തമാശ കമന്റുകൾക്കിടെ ആത്മഹത്യാ ഭീഷണിയും അസഭ്യവും; വിദ്യാർഥികളെ വിളിച്ചുവരുത്തി ഉപദേശിച്ച് ജില്ലാകളക്ടർ
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാണപ്പെടുന്ന ബ്രെയിൻ ഈറ്റർ എന്ന അമീബ മൂക്കിലെ നേർത്ത സ്തരത്തിലൂടെയാണ് ശരീരത്തിൽ കയറുന്നത്. മൂന്നു മുതൽ 14 ദിവസത്തിനുള്ളിൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കും. സാധാരണഗതിയിൽ ഒഴുകുന്ന വെള്ളത്തിൽ കാണപ്പെടാറില്ല. കെട്ടിക്കിടക്കുന്ന ഏത് വെള്ളത്തിലും നീന്തൽ കുളങ്ങളിലും കായലുകളിലും അമീബ കാണപ്പെടാൻ സാധ്യത കൂടുതലാണ്.

Exit mobile version